National
ചെന്നൈ: ഒറ്റയ്ക്ക് ഭൂരിപക്ഷം ഉറപ്പിക്കാനുള്ള ടിവികെ സർക്കാരിന്റെ തന്ത്രങ്ങൾക്ക് വീണ്ടും തിരിച്ചടി. മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഒഴിഞ്ഞ തിരുച്ചി ഈസ്റ്റ് ഉൾപ്പെടെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകൾ ഓഗസ്റ്റിൽ നടക്കില്ല.
ഈ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം തടഞ്ഞുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ ഓഗസ്റ്റ് 28 വരെ നീട്ടി. ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ബെഞ്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ വിലക്ക് നീട്ടിയത്. മുൻ തിരഞ്ഞെടുപ്പ് ഫലങ്ങൾ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികൾ കോടതിയുടെ പരിഗണനയിലുള്ളതിനാലാണ് നടപടി.
അണ്ണാഡിഎംകെ എംഎൽഎമാരുടെ രാജിയിലൂടെ ഒഴിവ് വന്ന തിരുച്ചി ഈസ്റ്റ്, പെരുന്തുറ, അംബാസമുദ്രം, വിരലിമലൈ, കരൂർ എന്നീ മണ്ഡലങ്ങളിലെ വോട്ടെടുപ്പാണ് ഇതോടെ അനിശ്ചിതത്വത്തിലായത്.
National
ചെന്നൈ: തമിഴ്നാട്ടിൽ മുൻ ഡി.എം.കെ സർക്കാരിന്റെ കാലത്ത് ആരംഭിച്ച മുഖ്യമന്ത്രിയുടെ പ്രഭാതഭക്ഷണ പദ്ധതിയുടെ പേര് മാറ്റി ടി.വി.കെ സർക്കാർ. ഇനി മുതൽ ഈ പദ്ധതി 'പെരുന്തലൈവർ കാമരാജ് പ്രഭാതഭക്ഷണ പദ്ധതി' എന്ന പേരിൽ അറിയപ്പെടും.
തമിഴ്നാട്ടിൽ അടുത്തിടെയായി ചില സർക്കാർ പദ്ധതികളുടെ പേരുകൾ മാറ്റുന്നതിന്റെ ഭാഗമായാണ് ഈ നടപടിയും. നേരത്തെ 'ഞാൻ മുതൽവൻ പദ്ധതി'യുടെ പേര് സ്കിൽ ഡെവലപ്മെന്റ് സ്കീം എന്നാക്കി മാറ്റിയിരുന്നു. കൂടാതെ സ്ത്രീകൾക്കായുള്ള സൗജന്യ ബസ് യാത്രാ പദ്ധതിയുടെ പേരും മാറ്റിയിരുന്നു.
പ്രധാന ക്ലാസുകളിലെ (1 മുതൽ 5 വരെ) വിദ്യാർത്ഥികൾക്കായി ആരംഭിച്ച ഈ പ്രഭാതഭക്ഷണ പദ്ധതി, അടുത്ത പെരിയാർ ജന്മദിനം (സെപ്റ്റംബർ 17) മുതൽ എട്ടാം ക്ലാസ് വരെ വ്യാപിപ്പിക്കുമെന്ന് ടി.വി.കെ മുഖ്യമന്ത്രി സി. ജോസഫ് വിജയ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പദ്ധതിയുടെ പേര് മുൻ മുഖ്യമന്ത്രി കെ. കാമരാജിന്റെ സ്മരണാർത്ഥം പുനർനാമകരണം ചെയ്തത്.
Kerala
ചങ്ങനാശേരി: തമിഴ്നാട്ടില്‍നിന്നു ക്വാറി-ക്രഷര്‍ ഉത്പന്നങ്ങള്‍ പുറത്തേക്കു കടത്തുന്നതിനു നിയന്ത്രണമേര്‍പ്പെടുത്തിയ തമിഴ്നാട് സര്‍ക്കാരിന്റെ ഉത്തരവ് കേരളത്തിലെ നിര്‍മാണ മേഖലയ്ക്കു കനത്ത തിരിച്ചടിയാകുന്നു.
മൂവായിരത്തിലധികം കരിങ്കല്‍ ക്വാറികളുണ്ടായിരുന്ന സംസ്ഥാനത്തിപ്പോള്‍ മുന്നൂറില്‍ താഴെ ക്വാറികള്‍ മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ. ഇത്രയും ക്വാറികളില്‍നിന്നു ലഭിക്കുന്ന പാറക്കല്ല് കേരളത്തിലെ നിര്‍മാണത്തിനു തികയുന്നില്ലെന്നാണ് കരാറുകാര്‍ ചൂണ്ടിക്കാട്ടുന്നത്.
ബാക്കി അയല്‍ സംസ്ഥാനങ്ങളില്‍നിന്നു കൊണ്ടുവരുകയായിരുന്നു. തമിഴ്നാട് സര്‍ക്കാര്‍ ക്വാറി ഉത്പന്നങ്ങളുടെ കയറ്റുമതി നിരോധിച്ചത് കേരളത്തിനു വലിയ പ്രതിസന്ധിയായിരിക്കുകയാണ്. തമിഴ്നാട്ടില്‍നിന്നുള്ള കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ കേരളത്തിലെ ക്രഷര്‍ ഉത്പന്നങ്ങള്‍ക്ക് വില വര്‍ധിച്ചതും പ്രതിസന്ധി വര്‍ധിപ്പിച്ചിട്ടുണ്ട്.
നിര്‍മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് തമിഴ്നാട് ഉള്‍പ്പെടെയുള്ള ഇതര സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ച ചെയ്ത് ക്വാറി-ക്രഷര്‍ ഉത്പന്നങ്ങള്‍ സുഗമമായി കേരളത്തിലെത്തിക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും ഈ ഉത്പന്നങ്ങളുടെ ക്ഷാമവും വിലക്കയറ്റവും തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി ആവശ്യപ്പെട്ടു.
Movies
നടൻ ധ്യാൻ ശ്രീനിവാസനെതിരെ തമിഴ്നാട്ടിൽ പ്രതിഷേധം. വിജയ്യെ കുറിച്ച് ധ്യൻ നടത്തിയ പരാമർശമാണ് ആരാധകരെ ചൊടിപ്പിച്ചത്. തമിഴ്നാടിന്റെ എല്ലാമെല്ലാമായ വിജയ്യെ അപമാനിച്ച ധ്യാന്‍ മാപ്പ് പറയണമെന്നും പരാമര്‍ശം പിൻവലിക്കണമെന്നുമാണ് ആരാധകരുടെ ആവശ്യം.
തന്റെ പുതിയ ചിത്രമായ വിസിറ്ററിന്റെ പ്രമോഷൻ ചടങ്ങിനിടെ നടത്തിയ പരാമർശങ്ങളാണ് വിവാദമായിരിക്കുന്നത്. വിജയ്യും തൃഷയും തമ്മിലുള്ള സൗഹൃദത്തെ താനും നവ്യ നായരുമായി ഉപമിച്ചായിരുന്നു ധ്യാനിന്റെ പ്രസംഗം.
'ഞാൻ വിജയ്യെ പോലെ മുഖ്യമന്ത്രിയാകുമ്പോള്‍ നവ്യ പട്ടുസാരിയുടുത്ത് നിറകണ്ണുകളുമായി മുൻനിരയിൽ ഉണ്ടാകണമെന്നാണ്' ധ്യാൻ പറഞ്ഞത്. ഇത് കേട്ടുകൊണ്ടിരുന്ന നടി നവ്യ നായർ പൊട്ടിച്ചിരിക്കുന്നതായി ദൃശ്യങ്ങളില്‍ കാണാം. നവ്യ നായർ പ്രസംഗിക്കാന്‍ എത്തിയപ്പോൾ ധ്യാനിന്റെ പരാമർശത്തിന് മറുപടിയും നൽകി. ധ്യാൻ മുഖ്യമന്ത്രിയാകുന്ന ദിവസം വെള്ള സാരിയുടുത്ത് ഒന്നാം നിരയിൽ ഞാനുണ്ടാകും എന്നാണ് താരം പറഞ്ഞത്.
തന്റെ മുഖ്യമന്ത്രി മോഹങ്ങൾക്ക് പിന്നിലെ കഥയെക്കുറിച്ച് പറയുന്നതിനിടെയായിരുന്നു വിവാദമായിരിക്കുന്ന പരാമർശം ഉണ്ടായത്. വിജയ് തമിഴ്നാട്ടിൽ പാർട്ടി തുടങ്ങിയപ്പോൾ തനിക്കും അടുത്ത 15 വർഷത്തിനുള്ളിൽ സി.എം ആകണമെന്ന് ആഗ്രഹമുണ്ടായിരുന്നു.
ഇതറിഞ്ഞ തന്റെ മെന്ററും സുഹൃത്തുമായ അജു വർഗീസാണ് ബേബി സ്റ്റെപ്പ് എന്ന രീതിയിൽ അമ്മയുടെ പ്രസിഡന്റ് ആകാൻ ഉപദേശിച്ചത്. താൻ ഓസ്ട്രേലിയയിലും അയർലൻഡിലും ഷോകളുമായി നടക്കുന്നതിനിടയിൽ, നാട്ടിൽ താൻ അമ്മ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു എന്ന വാർത്ത പരന്നതിന് പിന്നിൽ അജു വർഗീസിന്റെ പവർ ഗ്രൂപ്പ് ആണെന്ന് ധ്യാൻ വെളിപ്പെടുത്തി.
ഒരു ഷോയുമായി ബന്ധപ്പെട്ട് ഞാൻ ഓസ്ട്രേലിയയിൽ ആയിരിക്കുമ്പോൾ അജു എന്നെ വിളിച്ചു. തമിഴ്നാട്ടിൽ വിജയ് രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് സിഎം ആകാൻ ഒരുങ്ങുന്ന പശ്ചാത്തലത്തിൽ, എന്റെ അടുത്ത 15 വർഷത്തെ ലക്ഷ്യം സിഎം ആകുക എന്നതാണെന്ന് ഞാൻ അജുവിനോട് തമാശയായി പറഞ്ഞു.
ഉടനെ അജു എന്നോട് പറഞ്ഞു, ‘‘നീ പെട്ടെന്ന് സിഎം ആകണ്ട, അതിന്റെ ആദ്യ പടിയെന്നോണം 'അമ്മ' സംഘടനയുടെ പ്രസിഡന്റ് ആകണം. വിജയ്യെപ്പോലെ ഒരുപാട് ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്ത് ജനമനസുകൾ കീഴടക്കണം. അതിനുശേഷം പതിയെ സി.എം ആകാം.
അതേസമയം ധ്യാനിന്റെ പ്രസ്താവന വിവാദമാകുമെന്ന് അന്നേ മനസിലാക്കിയ തരത്തിലായിരുന്നു നടൻ അജു വർഗീസിന്റെ പ്രതികരണം. 'ഒരു കാര്യം മനസിലായി, ഇനി ധ്യാനിന് തമിഴ്നാട്ടിലേക്ക് കേറാൻ പറ്റില്ല. അതിനാൽ വിജയ് സാർ എന്റെ കൂട്ടുകാരനോട് ക്ഷമിക്കണം' എന്നും അജു അതേ വേദിയിൽ പറഞ്ഞിരുന്നു. പ്രസംഗത്തിൽ എങ്ങും തൃഷയുടെ പേര് പറയുന്നില്ലെങ്കിലും വിജയ് ആരാധകരും ടിവികെ അനുയായികളും വിജയ്യെ മനപ്പൂർവ്വം അപമാനിച്ചെന്നും വിജയ്യുടെ സത്യപ്രതിജ്ഞയെ മോശമായി ചിത്രീകരിച്ചാണ് ധ്യാന്‍ സംസാരിച്ചെന്നുമാണ് ആരോപിക്കുന്നത്.
Movies
ലഹരിയുടെ അടിവേരറക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിൽ നടന്നുവരുന്ന ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട് ദൗത്യത്തിന് കരുത്തു പകരാൻ തമിഴ്നാട് സർക്കാരിന്റെയും പിന്തുണ. ഇതിന്റെ ഭാഗമായി ചെന്നൈയിലെ ഓഫീസിൽ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തി. ഓപ്പറേഷൻ തൂഫാൻ ദൗത്യത്തിന്റെ ഭാഗമായി നടത്തിവരുന്ന പ്രവർത്തനങ്ങളെ വിജയ് അഭിനന്ദിച്ചു.
ലഹരിവിരുദ്ധ പോരാട്ടത്തിൽ കേരളവും തമിഴ്നാടും ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്ന് ഇരുനേതാക്കളും ഉറപ്പിച്ചു. ഓപ്പറേഷൻ തൂഫാന് പൂർണ പിന്തുണ അറിയിച്ച മുഖ്യമന്ത്രി ജോസഫ് വിജയ്, ലഹരി മാഫിയയ്ക്കെതിരായ പോരാട്ടത്തിൽ തമിഴ്നാട് സർക്കാരും പോലീസും കേരളത്തിനൊപ്പം പ്രവർത്തിക്കുമെന്ന് ഉറപ്പുനൽകി. ഈ പോരാട്ടത്തിന്റെ ഭാഗമായി കേരള-തമിഴ്നാട് അതിർത്തികളിൽ പരിശോധനകൾ കർശനമാക്കാനും ലഹരി മാഫിയകളെ തടയുന്നതിനായി ഇന്റലിജൻസ് വിവരങ്ങൾ പങ്കുവയ്ക്കാനും ധാരണയായി. തമിഴ്നാട്ടിലെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് കേരളത്തിന്റെ പൂർണ
പിന്തുണയും അഭിനന്ദനവും ആഭ്യന്തരമന്ത്രി തമിഴ്നാട് മുഖ്യമന്ത്രിയെ അറിയിച്ചു. ഓപ്പറേഷൻ തൂഫാൻ ദൗത്യവുമായി സഹകരിക്കാൻ വിജയ് ഉടൻ തന്നെ കേരളത്തിൽ എത്തുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മെഗാ പരിപാടിയിൽ ആദ്യത്തെ തൂഫാൻ വാറിയർ’ ആയ മോഹൻലാലിനൊപ്പം വിജയും പങ്കുചേരുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരള മുഖ്യമന്ത്രി വി.ഡി. സതീശനും പരിപാടിയിൽ പങ്കെടുക്കും. ലഹരിമുക്തമായ ഒരു നാളേക്കായി സംസ്ഥാന അതിർത്തികൾക്കപ്പുറം യോജിച്ചുള്ള പ്രവർത്തനങ്ങൾ തുടരുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു.
National
ചെന്നൈ: ലൈസൻസ് കാലാവധി ജൂൺ 30ഓടെ അവസാനിച്ച ബാറുകൾ അടച്ചുപൂട്ടാൻ ഉത്തരവിറക്കി തമിഴ്നാട് സർക്കാർ. ടാസ്മാക് മദ്യവിൽപ്പനശാലകളോട് ചേർന്ന് പ്രവർത്തിക്കുന്ന ബാറുകളാണ് അടച്ചുപൂട്ടിയിരിക്കുന്നത്. തമിഴ്നാട്ടിൽ ഏകദേശം 2320 ബാറുകളെയാണ് തീരുമാനം നേരിട്ട് ബാധിച്ചിരിക്കുന്നത്.
പുതിയ ടെൻഡറുകൾ ക്ഷണിച്ചായിരിക്കും ഇനി ബാറുകൾക്ക് ലൈസൻസ് നൽകുക. കഴിഞ്ഞ ദിവസം മദ്യനിരോധന - എക്സൈസ് വകുപ്പ് മന്ത്രി കെ. വിഘ്നേഷിന്റെ സാന്നിധ്യത്തിൽ ചേർന്ന ബോർഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്. പുതിയ ടെൻഡർ അനുമതിയാകുന്നതു വരെ നിലവിലെ ബാറുകൾ താൽക്കാലികമായി അടയ്ക്കുന്നതിനാൽ സർക്കാരിന് പ്രതിമാസം 400 കോടി രൂപയുടെ വരെ വരുമാന നഷ്ടം ഉണ്ടായേക്കാമെന്നാണ് ടാസ്മാക് വൃത്തങ്ങൾ നൽകുന്ന സൂചന.
വരാനിരിക്കുന്ന പുതിയ ടെൻഡർ വ്യവസ്ഥകളിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ കൊണ്ടുവരാനും തമിഴ്നാട് സർക്കാർ പദ്ധതിയിടുന്നുണ്ട്. 2024 ജനുവരിയിലാണ് നിലവിലെ ബാർ നടത്തിപ്പുകാർക്ക് ലൈസൻസ് അനുവദിച്ചിരുന്നത്. 2026 ജനുവരിയിൽ ഈ ലൈസൻസ് കാലാവധി അവസാനിക്കേണ്ടതായിരുന്നു. പക്ഷേ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് സർക്കാർ ഇത് 2026 ജൂൺ വരെ നീട്ടിനൽകുകയായിരുന്നു. ഈ നീട്ടിനൽകിയ കാലാവധിയാണ് ഇപ്പോൾ അവസാനിച്ചിരിക്കുന്നത്.
നിലവിൽ സംസ്ഥാനത്തുടനീളം 4048 ചില്ലറ മദ്യവിൽപന ശാലകളാണ് ടാസ്മാകിന് കീഴിൽ പ്രവർത്തിക്കുന്നത്. പ്രതിദിനം ശരാശരി 150 കോടി രൂപയുടെ മദ്യവിൽപ്പനയാണ് ഇവിടെ നടക്കുന്നത്. തമിഴ്നാട് സർക്കാരിന്റെ ഖജനാവിലേക്ക് വൻതോതിൽ പണമെത്തിക്കുന്ന പ്രധാന വരുമാന മാർഗമാണിത്. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ മുഖ്യമന്ത്രി വിജയ് 717 ടാസ്മാക് മദ്യശാലകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടിരുന്നു. ആരാധനാലയങ്ങൾ, സ്കൂളുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ പരിധിയിലുള്ള മദ്യശാലകളാണ് അടച്ചുപൂട്ടിയത്. തമിഴ്നാട്ടിൽ നേരത്തെയുള്ള നിയമ പ്രകാരം സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും 50 മീറ്റർ പരിധിയിൽ മദ്യഷോപ്പുകൾ പാടില്ല. എന്നാൽ ദൂരപരിധി 500 മീറ്റർ ആയി ഉയർത്തിയിരിക്കുകയാണ് വിജയ്.
National
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യുടെ നേതൃത്വത്തിൽ നടന്ന മന്ത്രിസഭാ യോഗങ്ങളിലും അതീവ രഹസ്യസ്വഭാവമുള്ള സർക്കാർ അവലോകന യോഗങ്ങളിലും ഔദ്യോഗിക പദവികളില്ലാത്ത രണ്ട് സ്വകാര്യ വ്യക്തികൾ പങ്കെടുത്തതായി ഗുരുതര ആരോപണം. സംഭവത്തിൽ മുഖ്യമന്ത്രിക്കെതിരെയും പങ്കെടുത്ത വ്യക്തികൾക്കെതിരെയും എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ ഡിജിപിക്ക് പരാതി നൽകി. ഡിഎംകെ ഓർഗനൈസിംഗ് സെക്രട്ടറി ആർ.എസ്. ഭാരതിയാണ് ഔദ്യോഗികമായി പരാതി നൽകിയത്.
മുഖ്യമന്ത്രിയുടെ അടുത്ത അനുയായികളും ആന്ധ്രാപ്രദേശ് സ്വദേശികളുമായ ജോൺ ആരോഗ്യസാമി, വിഷ്ണു റെഡ്ഡി എന്നിവർ സെക്രട്ടേറിയറ്റിൽ നടന്ന ഉന്നതതല യോഗങ്ങളിൽ സ്ഥിരമായി പങ്കെടുത്തെന്നാണ് പരാതിയിൽ പറയുന്നത്. ഔദ്യോഗിക പദവികളൊന്നുമില്ലാത്ത ഇവർക്ക് സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയുടെ ഓഫീസിനോട് ചേർന്ന് പ്രത്യേക മുറികൾ അനുവദിച്ചിട്ടുണ്ടെന്നും ഡിഎംകെ ആരോപിക്കുന്നു. ഔദ്യോഗിക രഹസ്യനിയമം, ഭാരതീയ ന്യായ സംഹിത എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരം ഇവർക്കെതിരെ കേസ് എടുക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
ഭരണഘടനയുടെ 164(3) വകുപ്പ് പ്രകാരം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മുഖ്യമന്ത്രി, മന്ത്രിസഭാ തീരുമാനങ്ങളുടെയും ഔദ്യോഗിക ഫയലുകളുടെയും രഹസ്യാത്മകത സൂക്ഷിക്കാൻ ബാധ്യസ്ഥനാണെന്ന് ഡിഎംകെ നേതാവ് ആർ.എസ്. ഭാരതി ചൂണ്ടിക്കാട്ടി. ഒരു നിയമപരമായ ഉത്തരവോ പദവിയോ ഇല്ലാത്ത വ്യക്തികൾക്ക് അതീവ പ്രാധാന്യമുള്ള നയരൂപീകരണ യോഗങ്ങളിലെ വിവരങ്ങളും രേഖകളും ചോർത്തി നൽകിയത് ഗുരുതരമായ ക്രിമിനൽ ഗൂഢാലോചനയാണെന്നും, ഇതിന് പിന്നിൽ പൊതു ഓഫീസ് ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
National
തിരുപ്പൂർ: ആശുപത്രിയിലെ പ്രസവവും അലോപ്പതി ചികിത്സയും ഒഴിവാക്കി വീട്ടിൽ 'പ്രകൃതിദത്ത' രീതിയിൽ പ്രസവിക്കാൻ ശ്രമിച്ച മുപ്പത്തിരണ്ടുകാരി അമിത രക്തസ്രാവത്തെ തുടർന്ന് മരിച്ചു. തമിഴ്നാട്ടിലെ തിരുപ്പൂർ സ്വദേശിനിയായ ശശികലയാണ് മരിച്ചത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് കൊളന്തൈസാമിക്കെതിരെ പോലീസ് നരഹത്യയ്ക്ക് കേസെടുത്തു. വീട്ടിൽ പ്രസവിക്കാൻ കുടുംബം യൂട്യൂബ് ദൃശ്യങ്ങളെയാണ് ആശ്രയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ആദ്യ പ്രസവം സിസേറിയൻ ആയിരുന്നതിനെ തുടർന്ന് ശശികലയ്ക്ക് അലോപ്പതി ചികിത്സയോട് കടുത്ത വിമുഖത തോന്നിയിരുന്നു. രണ്ടാമത്തെ പ്രസവത്തിൽ സിസേറിയൻ ഒഴിവാക്കാനും പ്രകൃതിദത്തമായ രീതിയിൽ കുഞ്ഞിന് ജന്മം നൽകാനുമായിരുന്നു കുടുംബത്തിന്റെ തീരുമാനം. ഇതിനായി സർക്കാർ ആരോഗ്യ പ്രവർത്തകരുടെ നിരന്തരമായ നിർദേശങ്ങളും കൃത്യമായ ഇടവേളകളിലുള്ള പരിശോധനകളും ഇവർ പൂർണമായി ഒഴിവാക്കുകയായിരുന്നു.
വീട്ടിൽ വെച്ച് ശശികല ആരോഗ്യവാനായ ഒരു കുഞ്ഞിന് ജന്മം നൽകിയെങ്കിലും, പ്രസവത്തിന് ശേഷം പ്ലാസന്റ പുറത്തെടുക്കാനാകാതെ വരികയും കടുത്ത രക്തസ്രാവം ഉണ്ടാകുകയുമായിരുന്നു. നില വഷളായതോടെ യുവതിയെ ആദ്യം പെരുന്തുറൈയിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞ് നിലവിൽ സുരക്ഷിതമായിരിക്കുന്നു.
കുടുംബത്തിന്റെ ഭാഗത്തുനിന്ന് പരാതികളൊന്നും ഉണ്ടായിട്ടില്ലെങ്കിലും പോലീസ് സ്വമേധയാ ഭർത്താവിനെതിരെ നരഹത്യയ്ക്കും നാഷണൽ മെഡിക്കൽ കമ്മീഷൻ ആക്ട് പ്രകാരവും കേസെടുക്കുകയായിരുന്നു. സംഭവത്തിൽ ആരോഗ്യവകുപ്പും സമാന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
മൂന്നാര്‍: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തിങ്കളാഴ്ച മൂന്നാര്‍ വൈബ് റിസോര്‍ട്ടില്‍ നടന്ന അന്തര്‍സംസ്ഥാന ചര്‍ച്ചയില്‍ തങ്ങളുടെ മുന്‍ നിലപാടുകളില്‍ ഉറച്ച് കേരളവും തമിഴ്നാടും.
കേന്ദ്ര ജലശക്തി മന്ത്രാലയത്തിനു കീഴിലുള്ള പാര്‍ലമെന്ററി സമിതിയുടെ യോഗമാണ് ഇന്നലെ നടന്നത്.
കേരളത്തിന് സുരക്ഷയും തമിഴ്നാടിന് ജലവും എന്നതായിരുന്നു കേരളത്തിന്റെ നിലപാടെങ്കില്‍, ജലനിരപ്പ് ഉയര്‍ത്തണമെന്ന ആവശ്യമാണ് തമിഴ്നാട് ഉന്നയിച്ചത്. വിഷയത്തില്‍ പ്രശ്നപരിഹാരത്തിനാണ് കേന്ദ്രജല വിഭവ വകുപ്പ് മന്ത്രാലയം ശ്രമിക്കുന്നതെന്ന് കമ്മിറ്റി ചെയര്മാന് രാജീവ് പ്രതാപ് റൂഡി എംപി വ്യക്തമാക്കി.
കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ ഇരു സംസ്ഥാനങ്ങള്‍ക്കും പറയാനുള്ളതു കേള്‍ക്കുക മാത്രമാണു ചെയ്യുന്നത്. ദക്ഷിണേന്ത്യയിലെ ജനങ്ങള്‍ക്ക് ഗുണകരമായ തീരുമാനമാണ് പ്രതീക്ഷിക്കുന്നത്. രണ്ടു സംസ്ഥാനങ്ങളുടെയും ആശങ്കകള്‍ കേട്ടെങ്കിലും പാര്‍ലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ഇക്കാര്യത്തില്‍ അഭിപ്രായം പറയുന്നില്ല. രണ്ടു സംസ്ഥാനങ്ങളും ഒരുപോലെയാണ്.ജനങ്ങളുടെ സുരക്ഷയും കുടിവെള്ളവുമാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ ആശങ്കകളും ആവശ്യങ്ങളും കമ്മിറ്റിക്കു മുന്പില് വളരെ വ്യക്തമായി അവതരിപ്പിച്ചിട്ടുണ്ടെന്ന് സമിതി അംഗമായ ജെബി മേത്തര്‍ എംപി പറഞ്ഞു. തമിഴ്നാടിന് വെള്ളവും കേരളത്തിന് സുരക്ഷയും എന്ന ഉറച്ച നിലപാടിലാണ് കേരളം യോഗത്തില്‍ സംസാരിച്ചതെന്നും ജെബി മേത്തര്‍ കൂട്ടിച്ചേര്‍ത്തു.
ഇടുക്കി സബ് കളക്ടര്‍ വി.എം. ആര്യ, കേന്ദ്ര പാര്‍ലമെന്ററി സമിതി അംഗങ്ങള്‍, കേന്ദ്ര-സംസ്ഥാന ജലവിഭവ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. സമിതിയംഗങ്ങള്‍ പിന്നീട് ഇടുക്കി അണക്കെട്ടും സന്ദര്‍ശിച്ചു.
National
പുതുക്കോട്ടൈ: തമിഴ്നാട്ടിലെ പുതുക്കോട്ടൈയിൽ ഒമ്പത് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ 17-കാരനായ പ്രായപൂർത്തിയാകാത്ത ആൺകുട്ടി അറസ്റ്റിൽ. പുതുക്കോട്ടൈ കരംഭക്കുടിക്ക് സമീപമുള്ള കരുക്കാകുറിച്ചി ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ഈ ക്രൂരസംഭവം നടന്നത്. പ്രതിക്കെതിരെ പോക്സോ വകുപ്പും കൊലക്കുറ്റവും ചുമത്തി പോലീസ് കേസെടുത്തു.
നാലാം ക്ലാസ് വിദ്യാർത്ഥിയായ ഒമ്പതുവയസ്സുകാരനെ കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമാണ് വീടിന് സമീപത്ത് നിന്നും കാണാതായത്. കൂട്ടുകാരോടൊപ്പം കളിക്കാൻ പോയ കുട്ടി രാത്രിയായിട്ടും തിരിച്ചെത്താതിരുന്നതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിന് 100 മീറ്റർ അകലെയുള്ള ഒരു കുളത്തിന് സമീപം സംശയാസ്പദമായ സാഹചര്യത്തിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. കുട്ടിയുടെ മുഖത്തും കഴുത്തിലും പരിക്കേറ്റ പാടുകളുണ്ടായിരുന്നു.
തുടർന്ന് ആലങ്കുടി ഡിഎസ്.പി മനോഹരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച വൈകുന്നേരം കുട്ടിയോടൊപ്പം കളിച്ചുകൊണ്ടിരുന്ന മറ്റ് കുട്ടികളെ ചോദ്യം ചെയ്തപ്പോഴാണ് അതേ പ്രദേശവാസിയായ 17-കാരൻ കുട്ടിയെ കൂട്ടിക്കൊണ്ടുപോയ വിവരമറിയുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചത്.
കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ കുട്ടി എതിർക്കുകയും ഓടി രക്ഷപ്പെടാൻ നോക്കുകയും ചെയ്തു. ഇതോടെ ഭയന്നുപോയ പ്രതി കയ്യിലുണ്ടായിരുന്ന തുണികൊണ്ട് കുട്ടിയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. പ്രായപൂർത്തിയാകാത്ത പ്രതിയെ തിങ്കളാഴ്ച രാവിലെ ജുവനൈൽ ഹോമിലേക്ക് മാറ്റി.
National
ചെന്നൈ: അണ്ണാ ഡിഎംകെയെ പ്രതിരോധത്തിലാക്കി എംഎൽഎമാരുടെ രാജി തുടരുന്നു. കരൂരിൽ നിന്നുള്ള എം.ആർ.വിജയഭാസ്കർ എംഎൽഎ സ്ഥാനം രാജിവെച്ചു. സ്പീക്കർക്ക് രാജിക്കത്ത് കൈമാറിയ അദ്ദേഹം വൈകാതെ ടിവികെയിൽ ചേർന്നേക്കുമെന്നും സൂചനയുണ്ട്.
വിജയഭാസ്കറിന്റെ രാജിയോടെ തമിഴ്നാട് നിയമസഭയിൽ അണ്ണാ ഡിഎംകെയുടെ അംഗബലം 47ൽ നിന്നും 41 ആയി ചുരുങ്ങി. ജയലളിതയുടെ നേതൃത്വത്തിലുള്ള സർക്കാരിൽ ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന അദ്ദേഹം, 2021ൽ കരൂരിൽ ഡിഎംകെയുടെ സെന്തിൽ ബാലാജിയോട് പരാജയപ്പെട്ടിരുന്നു.
എന്നാൽ 2026 ലെ തെരഞ്ഞെടുപ്പിൽ മണ്ഡലം തിരിച്ചുപിടിച്ചിരുന്നു. മുൻ അണ്ണാ ഡിഎംകെ മന്ത്രിസഭയിൽ ആരോഗ്യവകുപ്പ് കൈകാര്യം ചെയ്തിരുന്ന സി. വിജയഭാസകറും അടുത്തിടെ എംഎൽഎ സ്ഥാനം രാജിവെച്ചിരുന്നു. സി. വിജയഭാസ്കർ ഇന്ന് ടിവികെയിൽ ചേർന്നേക്കുമെന്ന് സൂചനയുണ്ട്.
മേയ് 13ന് തമിഴ്നാട് നിയമസഭയിൽ നടന്ന വിശ്വാസ വോട്ടെടുപ്പിൽ ഇവരടക്കം 25 അണ്ണാ ഡിഎംകെ എംഎൽഎമാർ ടിവികെ സർക്കാരിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയിരുന്നു. അതേസമയം കൊഴിഞ്ഞു പോക്കിനെക്കുറിച്ച് പ്രതികരിക്കാൻ അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി തയാറായില്ല.
Kerala
ചെന്നൈ: മാണിക്കം ടാഗോർ എംപിയെ തമിഴ്നാട് പിസിസി അധ്യക്ഷനായി പ്രഖ്യാപിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. നിലവിലെ പിസിസി അധ്യക്ഷൻ സെൽപെരുംതുംഗെയെ മാറ്റിയാണ് നിയമനം.
കോൺഗ്രസിന്റെ ലോക്സഭാ ചീഫ് വിപ്പാണ് മാണിക്കം ടാഗോൾ. വിരുതനഗറിൽ നിന്നാണ് ലോക്സഭം എംപിയായത്. ടിവികെയുമായി സഹകരണം വേണമെന്ന ആവശ്യം ആദ്യ ഘട്ടം മുതൽ ഉന്നയിച്ച നേതാവ് കൂടിയാണ് ടാഗോൾ.
അതേസമയം കേരളത്തിലെ പിസിസി അധ്യക്ഷനെയും ഉടൻ പ്രഖ്യാപിക്കുമെന്നാണ് വിവരം. നിലവിലെ അധ്യക്ഷൻ സണ്ണി ജോസഫ് വൈദ്യുത മന്ത്രിയായി ചുമതലയേറ്റതോടെയാണ് സംസ്ഥാന കോൺഗ്രസിന്റെ തലപ്പത്തും മാറ്റം വരുന്നത്. മുതിർന്ന നേതാക്കളടക്കം പലരും കെപിസി സി അധ്യക്ഷ സ്ഥാനം ലക്ഷ്യമിട്ട് രംഗത്തുണ്ട്.
National
ചെന്നൈ: തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രി ജോസഫ് വിജയ് ഉന്നയിച്ച പരിഹാസ ചോദ്യത്തിന് വൈകാരിക മറുപടിയുമായി മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിൻ. നിയമസഭയിൽ ഉദയനിധി സ്റ്റാലിനോട് മുഖ്യമന്ത്രി വിജയ് ചോദിച്ച "എവിടെ നിങ്ങളുടെ പിതാവ്?" എന്ന ചോദ്യത്തിനാണ്, "ഞാൻ ജനങ്ങളുടെ ഹൃദയങ്ങളിലുണ്ട്" എന്ന് സ്റ്റാലിൻ വ്യക്തമാക്കിയത്.
2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊളത്തൂർ മണ്ഡലത്തിൽ ടിവികെ സ്ഥാനാർത്ഥിയോട് അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങിയതിനെത്തുടർന്ന് സ്റ്റാലിൻ ഇപ്പോൾ നിയമസഭയ്ക്ക് പുറത്താണ്. സഭയിൽ അദ്ദേഹത്തിന്റെ മകൻ ഉദയനിധി സ്റ്റാലിനാണ് പ്രതിപക്ഷ നേതാവിന്റെ ചുമതല വഹിക്കുന്നത്.
പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകവെയായിരുന്നു മുഖ്യമന്ത്രി വിജയ്, സ്റ്റാലിന്റെ സഭയിലെ അസാന്നിധ്യത്തെ ചൂണ്ടിക്കാട്ടി ഉദയനിധിക്കെതിരെ ഈ ആക്ഷേപം ഉന്നയിച്ചത്. ഇത് ഡിഎംകെ അണികൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായി. തനിക്കെതിരെയുള്ള പരിഹാസങ്ങൾക്ക് മറുപടിയായി, താൻ എവിടെയും പോയിട്ടില്ലെന്നും തമിഴ്നാട്ടിലെ സാധാരണ ജനങ്ങളുടെ ഹൃദയങ്ങളിലാണ് തന്റെ സ്ഥാനമെന്നും സ്റ്റാലിൻ വ്യക്തമാക്കി. എന്നാൽ വിജയ്യുടെ ഈ പരാമർശം രാഷ്ട്രീയ ആയുധമാക്കാനാണ് ഡിഎംകെയുടെ തീരുമാനം.
വരാനിരിക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ ഏതെങ്കിലും ഒരു സീറ്റിൽ മത്സരിച്ച് എം.കെ. സ്റ്റാലിനെ വീണ്ടും നിയമസഭയിലെത്തിക്കാനുള്ള സമ്മർദം പാർട്ടി പദവികളിൽ നിന്നും അണികളിൽ നിന്നും ശക്തമായിട്ടുണ്ട്. 2026-ൽ അധികാരം പിടിച്ച തമിഴക വെട്രി കഴകവും പ്രതിപക്ഷത്തുള്ള ഡിഎംകെയും തമ്മിലുള്ള പോരാട്ടം ഈ സഭാ പ്രസംഗത്തോടെ തമിഴ്നാട്ടിൽ പുതിയൊരു രാഷ്ട്രീയ യുദ്ധത്തിന് വഴിതുറന്നിരിക്കുകയാണ്.
National
ചെന്നൈ: നവജാത ശിശുക്കള്‍ക്കുള്ള ഒരു ഗ്രാം സ്വര്‍ണ മോതിരം പദ്ധതി നടപ്പിലാക്കി തമിഴ്നാട് സർക്കാർ.
‘തായ്മാമന്‍ തങ്ക മോതിരം തിട്ടം’ എന്ന പദ്ധതിയുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 15ന് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നിർവഹിക്കും. എന്നാല്‍, വിജയുടെ ജന്മദിനമായ കഴിഞ്ഞ 22 മുതല്‍ പദ്ധതി മുന്‍കാല പ്രാബല്യത്തില്‍ വരുമെന്നു സര്‍ക്കാര്‍ അറിയിച്ചു.
പദ്ധതി പ്രകാരം സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന ഓരോ നവജാത ശിശുവിനും 13,600 രൂപ വിലയുള്ള ഒരു സ്വര്‍ണ മോതിരം ലഭിക്കും. സംസ്ഥാനത്ത് പ്രതിവര്‍ഷം ഏകദേശം 7.8 ലക്ഷം പ്രസവങ്ങള്‍ നടക്കുന്നുണ്ട്. അതില്‍ ഏകദേശം 4.2 ലക്ഷം പ്രസവങ്ങളും സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലാണ്.
പുതിയ പദ്ധതിക്കായി പ്രതിവര്‍ഷം 755.83 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
ഏപ്രില്‍ 23നു നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് ജനിക്കുന്ന ഓരോ കുട്ടിക്കും അമ്മാവന് എന്ന നിലയില്‍ ഒരു സ്വര്‍ണമോതിരം സമ്മാനമായി നല്‍കുമെന്ന് വിജയ് പ്രഖ്യാപിച്ചിരുന്നു.
National
ചിറ്റൂർ: മഴക്കുറവും ദുർബലമായ തെക്കുപടിഞ്ഞാറൻ മൺസൂണും മൂലം രൂക്ഷമായ ജലക്ഷാമം നേരിടുന്ന ചിറ്റൂർ മേഖലയിലേക്ക് പറമ്പിക്കുളം-ആളിയാർ പദ്ധതി കരാർ പ്രകാരമുള്ള അധികജലം അടിയന്തരമായി അനുവദിക്കണമെന്നാവശ്യപ്പെട്ട് ജലവിഭവ മന്ത്രി മോൻസ് ജോസഫ് തമിഴ്നാട് മുഖ്യമന്ത്രി സി. വിജയ്ക്ക് കത്തയച്ചു. എംഎൽഎ സുമേഷ് അച്യുതൻ, പ്രദേശത്തെ ഗുരുതര ജലക്ഷാമവും കാർഷിക പ്രതിസന്ധിയും ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്നാണ് സംസ്ഥാന സർക്കാർ വിഷയത്തിൽ ഇടപെട്ടത്.
ചിറ്റൂർ മേഖലയിലെ ജലസംഭരണികളിലും ഭൂഗർഭജല സ്രോതസുകളിലും ജലനിരപ്പ് ആശങ്കാജനകമായി താഴ്ന്നതോടെ കുടിവെള്ള വിതരണവും കൃഷിയും പ്രതിസന്ധിയിലായിരിക്കുകയാണെന്ന് മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. പിഎപി കരാർ പ്രകാരം ചിറ്റൂർ താലൂക്കിലെ ജലസേചനത്തിനും ചാലക്കുടി ബേസിനിലേക്കും കേരളത്തിന് അവകാശമുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. കരാർപ്രകാരമുള്ള അധിക ജലലഭ്യത നിലവിലുണ്ടെന്നാണ് കേരളത്തിന്റെ വാദം. എന്നാൽ ജൂൺ ആദ്യപകുതിയിൽ ലഭിക്കേണ്ട 320 ദശലക്ഷം ഘന അടിയിൽ 173 ദശലക്ഷം ഘന അടി മാത്രമാണ് ലഭിച്ചതെന്നും, ജൂൺ രണ്ടാംപകുതിയിൽ ലഭിക്കേണ്ട 180 ദശലക്ഷം ഘന അടി വെള്ളം ഇനിയും ലഭിക്കാനുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
നിലവിലെ സാഹചര്യത്തിൽ കരാർ പ്രകാരമുള്ള അധികജലം ചിറ്റൂർ മേഖലയിലേക്കും ചാലക്കുടി ബേസിനിലേക്കും അനുവദിക്കണമെന്നും, ചിറ്റൂർ ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ആവശ്യപ്പെട്ട പ്രതിദിനം 350 ക്യൂസെക്സ് വെള്ളം അടിയന്തരമായി വിട്ടുനൽകാൻ തമിഴ്നാട് സർക്കാർ ഇടപെടണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
National
ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിലുണ്ടായ അമോണിയ വാതകച്ചോർച്ചയെത്തുടർന്ന് മരണസംഖ്യ ഏഴായി ഉയർന്നു. മരിച്ച ഏഴുപേരും സ്ത്രീകളാണ്. പെരിയപാളയത്തിനടുത്തുള്ള കണ്ണികൈപേരിലെ 'സെന്റ് പീറ്റേഴ്സ് പോൾ സീഫുഡ്സ് എക്സ്പോർട്ട്സ്' എന്ന ചെമ്മീൻ സംസ്കരണ ശാലയിലാണ് ഞായറാഴ്ച ഉച്ചയോടെ അപകടമുണ്ടായത്.
വാതകച്ചോർച്ചയെ തുടർന്ന് ശ്വാസതടസവും അസ്വസ്ഥതകളും അനുഭവപ്പെട്ട 67 തൊഴിലാളികളെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ 46 പേർ വെൽസ് ആശുപത്രിയിലും 21 പേർ വെങ്കിടേശ്വര ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്.
തിരുവള്ളൂർ ജില്ലാ കളക്ടർ എസ്. കവിത സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. പരിക്കേറ്റവരിൽ നില അതീവ ഗുരുതരമായ ഒൻപത് പേരെ വിദഗ്ധ ചികിത്സയ്ക്കായി ആംബുലൻസിൽ ചെന്നൈയിലെ സ്റ്റാൻലി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പ്രദേശത്ത് നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് അധികൃതർ അറിയിച്ചു.
National
റാഞ്ചി/തൂത്തുക്കുടി: തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ ജാർഖണ്ഡ് സ്വദേശിയായ തൊഴിലാളി അടിയേറ്റു മരിച്ചു.
തൂത്തുക്കുടി ഒറ്റപ്പിടാരത്ത് മദ്യവിൽപ്പനശാലയിലുണ്ടായ തർക്കത്തെത്തുടർന്നാണ് രാജേഷ് കുമാർ സിംഗ് (40) എന്നയാൾ കൊല്ലപ്പെട്ടത്.
വിൻഫാസ്റ്റ് എന്ന സ്ഥാപനത്തിൽ ജോലിചെയ്തിരുന്ന രാജേഷും മറ്റു നാലുപേരും തമ്മിലുള്ള തർക്കമാണ് വ്യാഴാഴ്ച അർധരാത്രി കൊലപാതകത്തിൽ കലാശിച്ചത്. തർക്കത്തിനിടെ തടിക്കഷണം കൊണ്ട് രാജേഷിന് അടിയേൽക്കുകയായിരുന്നു.
National
ചെന്നൈ: കാവേരി നദീജല തർക്കത്തിനു പുതിയ മാനങ്ങൾ നൽകി ജോസഫ് വിജയ് നേതൃത്വം നൽകുന്ന തമിഴ്നാട് സർക്കാർ പ്രമേയം.
കർണാടക സർക്കാരിന്റെ മേക്കേദാട്ട് അണക്കെട്ടിനെതിരേ ഏകകണ്ഠമായി തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കുകയായിരുന്നു.
കാവേരി നദിക്ക് കുറുകെ ഡാം നിര്‍മിക്കാനുള്ള നീക്കം തടയണമെന്നും പദ്ധതിക്ക് അനുമതി നല്‍കരുതെന്നും കേന്ദ്രസർക്കാരിനോടു പ്രമേയം ആവശ്യപ്പെടുന്നു. പാരിസ്ഥിതിക, സാങ്കേതിക അനുമതിയും നിഷേധിക്കണമെന്ന് ആവശ്യമുണ്ട്.
ജലം ഉപയോഗിക്കാനുള്ള തമിഴ്നാടിന്റെ അവകാശം സംരക്ഷിക്കുന്നത് എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്തമാണെന്ന് പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി സി. ജോസഫ് വിജയ് പറഞ്ഞു.
National
ചെന്നൈ: തമിഴ്നാട്ടിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗം നിർവഹിക്കും. സി. ജോസഫ് വിജയ് മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് ഗവർണർ നിയമസഭയെ അഭിസംബോധന ചെയുന്നത്.
വിജയ്യുടെ സത്യപ്രതിജ്ഞ ചടങ്ങിലും മന്ത്രിസഭ വികസനത്തിലും വന്ദേമാതരം ആദ്യവും തമിഴ് തായ് വാഴ്ത്ത് മൂന്നാമതായും ആലപിച്ചത് ഡിഎംകെ വിവാദമാക്കിയതിനാൽ സംസ്ഥാന ഗാനമായ തമിഴ് തായ് വാഴ്ത്ത് സമ്മേളനത്തിന്റെ തുടക്കത്തിൽ ആദ്യം ആലപിക്കുമോ എന്നതിൽ ആകാംഷ. ഡിഎംകെ സർക്കാരിന്റെ കാലത്ത് ദേശീയഗാനം തുടക്കത്തിൽ ആലപിക്കൻ സ്പീക്കർ വിസമ്മതിച്ചതിനാൽ ഗവർണർ ആർ.എൻ. രവി നയപ്രഖ്യപനം ബഹിഷ്കരിച്ചിരുന്നു. കേന്ദ്രവുമായി ഏറ്റുമുട്ടലിന് ഇല്ലെന്ന സൂചന ഇതുവരെ നൽകിയിട്ടുള്ള വിജയ്, ഇന്ന് എന്തു നിലപാട് സ്വീകരിക്കും എന്നത് രാഷ്ട്രീയമായി പ്രധാനമാണ്.
Kerala
ഹരിപ്പാട്: ഭിക്ഷാടന മാഫിയയിൽ നിന്ന് രക്ഷപ്പെട്ട തമിഴ്നാട് സ്വദേശിയായ 14കാരന്റെ പിതൃസഹോദരൻ പിടിയിൽ. തമിഴ്നാട് തൂത്തുക്കുടി കാമരാജ് നഗർ സ്വദേശി അന്തോണി ആണ് പിടിയിലായത്. ഹരിപ്പാട് പോലീസ് ആണ് പ്രതിയെ പിടികൂടിയത്.
അന്തോണിയുടെ സഹോദരന്റെ മക്കളായ മഹാരാജ (14), ചിലമ്പരശൻ (11) എന്നിവരെ തൂത്തുക്കുടിയിൽ നിന്നും ഹരിപ്പാട് എത്തിച്ചാണ് ഭിക്ഷാടനത്തിന് അയച്ചിരുന്നത്. സംഘം ആവശ്യപ്പെടുന്ന തുക ഭിക്ഷയെടുത്തു നൽകിയില്ലെങ്കിൽ കുട്ടികളെ ക്രൂരമായി മർദിച്ചിരുന്നു.
കുട്ടികൾക്ക് കൃത്യമായി ഭക്ഷണം പോലും നൽകിയിരുന്നില്ലെന്നാണ് വിവരം. ക്രൂര പീഡനങ്ങൾ സഹിക്കാനാകാതെ മഹാരാജ ഇവരുടെ സംഘത്തിൽനിന്നും ഓടി രക്ഷപ്പെട്ട് ഹരിപ്പാട് റെയിൽവേ സ്റ്റേഷനിൽ എത്തിപ്പെടുകയായിരുന്നു.
തുടർന്ന് നാട്ടുകാരാണ് കുട്ടിയെ കണ്ടെത്തി പോലീസ് സ്റ്റേഷനിൽ എത്തിച്ചത്. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകരുടെ നിർദേശപ്രകാരം കുട്ടിയെ ബാലഭവനിൽ താത്കാലികമായി താമസിപ്പിച്ചു വരികയാണ്.
വിവരമറിഞ്ഞ് ഒളിവിൽ പോയ അന്തോണിയെ തട്ടാരമ്പലം ഭാഗത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലാകുമ്പോൾ ഇയാളോടൊപ്പം ചിലമ്പരശനും ഉണ്ടായിരുന്നു. പ്രതിക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തതായി പോലീസ് വ്യക്തമാക്കി.
National
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ വൻ മാറ്റങ്ങൾക്ക് വഴിതുറന്നുകൊണ്ട് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടി വിട്ടു. ബിജെപിയുമായുള്ള ബന്ധം പൂർണമായും അവസാനിപ്പിച്ച അദ്ദേഹം സ്വന്തമായി പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. അടുത്ത തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടി ശക്തമായി മത്സരരംഗത്തുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തെ നിലവിലെ ദ്രാവിഡ രാഷ്ട്രീയത്തിനും പരമ്പരാഗത ദേശീയ കക്ഷികൾക്കും പകരമായി തമിഴ്നാട്ടിലെ ജനങ്ങൾക്ക് തികച്ചും സുതാര്യവും ജനപക്ഷവുമായ ഒരു രാഷ്ട്രീയ ബദൽ നൽകാനാണ് താൻ പുതിയ പാർട്ടിക്ക് രൂപം നൽകുന്നതെന്ന് അണ്ണാമലൈ മാധ്യമങ്ങളോട് പറഞ്ഞു. തമിഴ്നാട്ടിൽ ബിജെപിയുടെ അടിത്തറ ശക്തമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ കൂടിയായ അണ്ണാമലൈയുടെ ഈ അപ്രതീക്ഷിത കൂടുമാറ്റം ദേശീയ-സംസ്ഥാന ബിജെപി നേതൃത്വങ്ങൾക്ക് വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.
സംസ്ഥാനത്ത് ഡിഎംകെ-കോൺഗ്രസ് സഖ്യത്തിൽ അസ്വാരസ്യങ്ങൾ പുകയുകയും, നടൻ വിജയിയുടെ ടിവികെ, കോൺഗ്രസ് പാളയങ്ങളിലെ നീക്കങ്ങൾ സജീവമാകുകയും ചെയ്യുന്നതിനിടയിലാണ് അണ്ണാമലൈയുടെ ഈ പുതിയ രാഷ്ട്രീയ പ്രഖ്യാപനം വരുന്നത്. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് രാജ്യം ഉറ്റുനോക്കുമ്പോൾ ഡിഎംകെ, എഐഎഡിഎംകെ, വിജയിന്റെ ടിവികെ എന്നിവർക്കൊപ്പം അണ്ണാമലൈയുടെ പുതിയ പാർട്ടി കൂടി എത്തുന്നതോടെ സംസ്ഥാനത്ത് മത്സരം കടുക്കും. പാർട്ടിയുടെ പേര്, കൊടി, നയരേഖ എന്നിവ വരും ദിവസങ്ങളിൽ ഔദ്യോഗികമായി പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചു.
National
ന്യൂഡൽഹി: രാഷ്ട്രീയ കേന്ദ്രങ്ങളെ ഉറ്റുനോക്കിക്കൊണ്ടിരുന്ന അഭ്യൂഹങ്ങൾക്ക് ഒടുവിൽ അന്തിമവിരാമം. തമിഴ്നാട് ബിജെപി മുൻ അധ്യക്ഷനും പാർട്ടിയുടെ ജനപ്രിയ മുഖവുമായ കെ. അണ്ണാമലൈയുടെ രാജി ബിജെപി കേന്ദ്ര നേതൃത്വം ഔദ്യോഗികമായി അംഗീകരിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അദ്ദേഹം പാർട്ടി വിടുമെന്ന വാർത്തകൾ ശക്തമായി നിലനിന്നിരുന്നു.
മുൻ ഐപിഎസ് ഓഫീസർ കൂടിയായ അണ്ണാമലൈ, കഴിഞ്ഞ ദിവസം ഡൽഹിയിലെത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ, ബി.എൽ. സന്തോഷ് എന്നിവരുമായി നിർണായക കൂടിക്കാഴ്ച നടത്തിയിരുന്നു. തമിഴ്നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങളും താൻ പാർട്ടി വിടാൻ ആലോചിക്കുന്നതിന്റെ കാരണങ്ങളും അദ്ദേഹം കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജി ഔദ്യോഗികമായി അംഗീകരിച്ചുകൊണ്ടുള്ള കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം പുറത്തുവന്നത്.
തമിഴ്നാട്ടിൽ പാർട്ടിയെ താഴേത്തട്ടിൽ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ച അണ്ണാമലൈയുടെ അപ്രതീക്ഷിത എക്സിറ്റ് ദക്ഷിണേന്ത്യയിൽ ചുവടുറപ്പിക്കാൻ ശ്രമിക്കുന്ന ബിജെപിക്ക് വലിയൊരു തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ദിവസം അണ്ണാമലൈ പാർട്ടി വിട്ടേക്കുമെന്ന സൂചനകളെ തുടർന്ന്, ആന്ധ്രാപ്രദേശിൽ അദ്ദേഹത്തിനായി മാറ്റിവച്ചിരുന്ന രാജ്യസഭാ സീറ്റിലുള്ള അവകാശവാദം പോലും ബിജെപിക്ക് ഉപേക്ഷിക്കേണ്ടി വന്നിരുന്നു. അണ്ണാമലൈയുടെ അടുത്ത രാഷ്ട്രീയ നീക്കം എന്തായിരിക്കുമെന്നാണ് ഇപ്പോൾ രാജ്യം ഉറ്റുനോക്കുന്നത്.
National
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസ് സ്വീകരിച്ച രാഷ്ട്രീയ നിലപാടുകളിൽ പ്രതിഷേധിച്ച് പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' മുന്നണിയുടെ നിർണായക യോഗം ബഹിഷ്കരിക്കാൻ ഡിഎംകെ തീരുമാനിച്ചു. കോൺഗ്രസ് തങ്ങളെ പിന്നിൽ നിന്ന് കുത്തുകയും വഞ്ചിക്കുകയുമാണ് ചെയ്തതെന്ന് ഡിഎംകെ നേതൃത്വം കടുത്ത ഭാഷയിൽ കുറ്റപ്പെടുത്തി.
തമിഴ്നാട്ടിൽ സർക്കാർ രൂപീകരണത്തിനായി നടൻ വിജയ്യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തെ കോൺഗ്രസ് പിന്തുണച്ചതാണ് വർഷങ്ങൾ പഴക്കമുള്ള ഡിഎംകെ-കോൺഗ്രസ് സഖ്യത്തിൽ വലിയ വിള്ളലുണ്ടാക്കിയത്. കോൺഗ്രസിന്റെ ഈ അപ്രതീക്ഷിത നീക്കം രാഷ്ട്രീയ വഞ്ചനയാണെന്നാണ് ഡിഎംകെ ആരോപിക്കുന്നത്. 20 വർഷത്തോളം തങ്ങളുടെ തോളിലേറി നടന്ന ശേഷം കോൺഗ്രസ് ചതിക്കുകയായിരുന്നുവെന്ന് ഡിഎംകെ വക്താക്കൾ പ്രതികരിച്ചു.
സഖ്യത്തിലെ ഈ കടുത്ത ഭിന്നതയെ തുടർന്നാണ് വരാനിരിക്കുന്ന 'ഇന്ത്യ' മുന്നണി യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ ഡിഎംകെ തീരുമാനിച്ചത്. തമിഴ്നാട്ടിലെ ഈ രാഷ്ട്രീയ നാടകങ്ങൾ ദേശീയതലത്തിൽ തന്നെ പ്രതിപക്ഷ സഖ്യത്തിന് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.
National
ചെന്നൈ: തമിഴ്നാട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ സമർപ്പിച്ച രാജി ബിജെപി കേന്ദ്ര നേതൃത്വം താത്കാലികമായി തടഞ്ഞത് തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിവെക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെയാണ് തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് അണ്ണാമലൈ രാജി സന്നദ്ധത അറിയിച്ചത്. എന്നാൽ, ഡൽഹിയിൽ നടന്ന അടിയന്തര ചർച്ചകൾക്ക് പിന്നാലെ രാജി തീരുമാനം തത്കാലം നിർത്തിവെക്കാൻ ദേശീയ നേതൃത്വം ആവശ്യപ്പെടുകയായിരുന്നു.
തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ അണ്ണാമലൈയുടെ പ്രവർത്തന ശൈലിക്കെതിരെ പാർട്ടിക്കുള്ളിൽ നിന്നുതന്നെ വലിയ രീതിയിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. പരമ്പരാഗത മുന്നണി ബന്ധങ്ങൾ തകർത്തതാണ് തിരിച്ചടിക്ക് കാരണമായതെന്ന ആക്ഷേപം ശക്തമായിരിക്കെ, അദ്ദേഹത്തെ മാറ്റുന്നത് പാർട്ടിയെ കൂടുതൽ പ്രതിസന്ധിയിലാക്കുമോ എന്ന ആശങ്ക കേന്ദ്ര നേതൃത്വത്തിനുണ്ട്. പാർട്ടിയെ താഴേത്തട്ടിൽ സജീവമാക്കിയ അണ്ണാമലൈയെ പെട്ടെന്ന് മാറ്റുന്നത് അണികളുടെ മനോവീര്യം തകർക്കുമെന്നാണ് ദേശീയ അധ്യക്ഷൻ ഉൾപ്പെടെയുള്ളവരുടെ വിലയിരുത്തൽ.
വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വരെ അണ്ണാമലൈയെ പാർട്ടിയിൽ നിലനിർത്തിക്കൊണ്ട് തന്നെ തമിഴ്നാട് ബിജെപിയിൽ വലിയ തോതിലുള്ള പുനഃസംഘടന നടത്താനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ഈ താത്കാലിക ആശ്വാസം അണ്ണാമലൈയ്ക്ക് അനുകൂലമാകുമോ അതോ വരും ദിവസങ്ങളിൽ സംസ്ഥാന നേതൃത്വത്തിൽ അപ്രതീക്ഷിതമായ മാറ്റങ്ങൾ ഉണ്ടാകുമോ എന്നാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.
National
ചെന്നൈ: തമിഴ്നാട് മുൻ ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടി വിടുന്നതായി റിപ്പോർട്ടുകൾ. ബിജെപിയിൽ തനിക്ക് ഇനി അവസരങ്ങളോ ഭാവി പ്രത്യാശകളോ ഇല്ലെന്നാണ് അണ്ണാമലൈയുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. പാർട്ടി ദേശീയ അധ്യക്ഷൻ നിതിൻ നബീനുമായി ഡൽഹിയിൽ ഇന്ന് നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം പാർട്ടി വിട്ടേക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടിയുണ്ടായി ഒരു മാസത്തിന് ശേഷമാണ് ഈ നീക്കം.
തമിഴ്നാട്ടിൽ ബിജെപി ഒറ്റയ്ക്ക് മത്സരിക്കണമെന്നായിരുന്നു അണ്ണാമലൈയുടെ താൽപര്യമെങ്കിലും കേന്ദ്ര നേതൃത്വം എഐഎഡിഎംകെയുമായി സഖ്യമുണ്ടാക്കുകയായിരുന്നു. അണ്ണാമലൈയെ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റണമെന്ന എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയുടെ നിബന്ധന കേന്ദ്ര നേതൃത്വം അംഗീകരിച്ചതോടെയാണ് അണ്ണാമലൈ പാർട്ടിയിൽ പാർശ്വവത്കരിക്കപ്പെട്ടത്. 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിക്കുകയോ പാർട്ടിയുടെ പ്രചാരണ രംഗത്ത് സജീവമാകുകയോ ചെയ്തിരുന്നില്ല.
കേന്ദ്ര സർക്കാർ വെച്ചുനീട്ടിയ രാജ്യസഭാ സീറ്റ് ഓഫർ അണ്ണാമലൈ നിരസിച്ചതായും വിവരമുണ്ട്. അണ്ണാമലൈ ചെന്നൈ എയർപോർട്ടിൽ എത്തിയ വാഹനത്തിൽ ബിജെപിയുടെ കൊടി വെച്ചിരുന്നില്ല എന്നതും ശ്രദ്ധേയമായി. പാർട്ടി വിട്ട ശേഷം അണ്ണാമലൈ ആദ്യം ഒരു പുതിയ സാമൂഹിക പ്രസ്ഥാനം ആരംഭിക്കുമെന്നും പിന്നീട് അത് രാഷ്ട്രീയ പാർട്ടിയായി മാറ്റുമെന്നുമാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
യുവജനങ്ങളെയും സമാന ചിന്താഗതിക്കാരെയും ഉൾപ്പെടുത്തി വിപുലമായ ഒരു ശൃംഖല കെട്ടിപ്പടുക്കുകയാണ് ലക്ഷ്യം. അദ്ദേഹം നിലവിൽ നടത്തുന്ന 'വി ദി ലീഡേഴ്സ്' എന്ന നേതൃത്വ പരിശീലന സംഘടന ഇതിനായി ഉപയോഗപ്പെടുത്തിയേക്കും. വരാനിരിക്കുന്ന തമിഴ്നാട് ഉപതെരഞ്ഞെടുപ്പുകളിൽ പുതിയ പാർട്ടി മത്സരിക്കുമെന്നാണ് സൂചന. ജൂൺ നാലിന് അണ്ണാമലൈയുടെ ജന്മദിനം വരാനിരിക്കെ ചെന്നൈ നഗരത്തിൽ ഉടനീളം അദ്ദേഹത്തെ പിന്തുണച്ചുകൊണ്ട് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
National
ചെന്നൈ: സർക്കാർ നിർദേശിച്ചിരിക്കുന്ന ഫീസ് നിരക്ക് തമിഴ്നാട്ടിലെ സ്വകാര്യ സ്കൂളുകൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കണമെന്നു വിദ്യാഭ്യാസവകുപ്പ്. നിരവധി സ്വകാര്യസ്കൂളുകൾ വൻതുക ഈടാക്കുന്നുവെന്ന പരാതിയെത്തുടർന്നാണ് വിജയ് സർക്കാരിന്റെ തീരുമാനം.
നിരക്ക് പ്രദർശിപ്പിക്കാത്ത സ്കൂളുകളുടെ അംഗീകാരം റദ്ദാക്കും. അംഗീകാരമുള്ള ഏകദേശം13,000 ത്തോളം സ്കൂളുകളാണ് സംസ്ഥാനത്തുള്ളത്. കൂടുതൽ തുക ഈടാക്കുന്ന സ്കൂളുകൾക്കെതിരേ മാതാപിതാക്കൾക്കു പരാതി നൽകാമെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.
National
ചെന്നൈ: തമിഴ്നാട് നാമക്കൽ തിരുച്ചങ്കോവിലെ അർധനാരീശ്വരം ക്ഷേത്രത്തിൽ രഥോത്സവത്തിനിടെ വിദ്യാർഥി മരിച്ചു. രഥത്തിനും ചുമരിനും ഇടയിൽപ്പെട്ടാണ് കുട്ടി മരിച്ചത്. ഒരാൾക്ക് ഗുരുതര പരിക്കേറ്റു.
നാമക്കൽ സ്വദേശി ഗോവിന്ദരാജന്റെ മകൻ ഹർഷവർധൻ(19) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഹർഷ വർധന്റെ സുഹൃത്ത് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
മന്ത്രി അരുൺരാജിന്റെ നേതൃത്വത്തിലാണ് ഉദ്ഘാടനം നടന്നത്. തുടർന്ന് വലിച്ചുകൊണ്ടുപോകുന്നതിനിടെ രഥത്തിന്റെ നിയന്ത്രണം നഷ്ടമാവുകയും ചുമരിൽ ഇടിക്കുകയുമായിരുന്നു. ഇതിനിടെയിലാണ് ഹർഷവർധൻ കുടുങ്ങിയത്.
നാമക്കല്ലിലെ എൻജിനിയറിംഗ് കോളജ് വിദ്യാർഥിയാണ് ഹർഷവർധൻ. പുറത്തെടുക്കാൻ സാധിക്കാത്ത വിധം ഹർഷവർധൻ കുടുങ്ങിപോയിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ഹർഷ വർധനെ പുറത്തെടുത്ത് സേലം സർക്കാർ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണംസംഭവിച്ചിരുന്നു.
തമിഴ്നാട്ടിലെ ഉയരംകൂടിയ മൂന്നാമത്തെ രഥമാണ് അപകടത്തിനിടയായത്. ആയിരക്കണക്കിന് ആളുകളാണ് രഥോത്സവത്തിൽ പങ്കെടുക്കാൻ എത്തിയത്.
National
ചെന്നൈ: തമിഴ്നാട്ടിൽ ആസാംകാരാനായ തൊഴിലാളിയെ ആൾക്കൂട്ടം തല്ലിക്കൊന്നു. സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ചായിരുന്നു പ്രസേൻജിത് ദാസി (55)നെ ആൾക്കൂട്ടം കൊലപ്പെടുത്തിയത്.
ജോലിക്കായി തിരുവള്ളൂരിലെത്തിയതായിരുന്നു ദാസ്. വെള്ളിയാഴ്ച വൈകുന്നേരം മദ്യലഹരിയിൽ ഇയാൾ ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.
കുടിവെള്ളം ചോദിച്ചായിരുന്നു സ്ത്രീയുടെ വീട്ടിൽ പ്രസേൻജിത് ദാസ് എത്തിയത്. ഭയന്നുപോയ സ്ത്രീ വീട്ടിൽ കയറി വാതിലടച്ചു. പ്രകോപിതനായ ദാസ് കത്തികകൊണ്ട് ജനലുകൾക്ക് കേടുപാടുണ്ടാക്കി.
തുടർന്ന് സ്ത്രീ ബന്ധുക്കളെ വിളിച്ചുവരുത്തി. സ്ത്രീയുടെ ബന്ധുക്കളെത്തി ദാസിനെ പിടികൂടി മർദിച്ചു കൊലപ്പെടുത്തി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
National
ചെന്നൈ: തമിഴ്നാട്ടിൽ ഗോവധം നിരോധിക്കാൻ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. നിരോധനം ഉടൻ നടപ്പാക്കണമെന്നാണ് നിർദേശം. ബക്രീദിനോ മറ്റേതെങ്കിലും ദിവസമോ ഒരിടത്തും പശുക്കളെയോ കന്നുകുട്ടികളെയോ കശാപ്പു ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ ജസ്റ്റീസ് ജി.ആർ. സ്വാമിനാഥൻ, ജസ്റ്റീസ് വി. ലക്ഷ്മിനാരായണൻ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും ആവശ്യപ്പെട്ടു. ട
സർക്കാർ നടപടിയെക്കുറിച്ചറിയാൻ കേസ് വീണ്ടും വെള്ളിയാഴ്ച വാദത്തിനെടുക്കാൻ രജിസ്ട്രിക്കും നിർദേശം നൽകി. ഹിന്ദു മക്കൾ കക്ഷി യുവജനവിഭാഗം സെക്രട്ടറി കെ. സൂര്യ എന്ന സൂര്യ പ്രശാന്ത് സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലാണ് വിധി. ബക്രീദിന് അധികൃതർ അംഗീകരിച്ച സ്ഥലത്തല്ലാതെ പൊതു ഇടങ്ങളിൽ കശാപ്പു ചെയ്യാൻ അനുവദിക്കരുതെന്നായിരുന്നു ഹർജിയിലെ ആവശ്യം.
Kerala
ആലപ്പുഴ: ചെങ്ങന്നൂർ വെൺമണി സ്വദേശിയിൽ നിന്ന് വെർച്വൽ അറസ്റ്റ് ഭീഷണി മുഴക്കി 60 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ നാല് തമിഴ്നാട് സ്വദേശികൾ പിടിയിലായി. സെന്തിൽ, മണികണ്ഠൻ, തമിഴരശൻ, സെൽവൻ എന്നിവരെയാണ് വെൺമണി പോലീസ് അറസ്റ്റ് ചെയ്തത്.
വെൺമണി പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന റിട്ടയേർഡ് ഉദ്യോഗസ്ഥയെ 2024 ഏപ്രിലിൽ മുംബൈയിലെ സൈബർ ക്രൈം ഇൻസ്പെക്ടർ എന്ന വ്യാജേന ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയാണ് പ്രതികൾ പണം തട്ടിയത്.
സൈബർ തട്ടിപ്പുകേസുകളിലെ പ്രതികളെ കണ്ടെത്തുന്നതിനായി ചെങ്ങന്നൂർ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ജെ. സന്തോഷ് കുമാറിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു.
പ്രതികൾ പണം തട്ടാൻ ഉപയോഗിച്ച ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് മധുര, രാമനാഥപുരം, ചെന്നൈ എന്നിവിടങ്ങളിൽ നടത്തിയ ഊർജിതമായ അന്വേഷണത്തിലാണ് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ പിടികൂടിയത്.
ചെങ്ങന്നൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തട്ടിപ്പിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് കണ്ടെത്താൻ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
National
ചെന്നൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഇരട്ടവധശിക്ഷ വിധിച്ച് കോടതി. തൂത്തുക്കുടി ജില്ലയിലെ പോക്സോ കോടതിയാണ് സംഭവം നടന്ന് 77 ദിവസങ്ങൾക്ക് ശേഷം വിധി പറഞ്ഞത്.
വിലാത്തികുളത്ത് നിന്ന് കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ട 12-ാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെയാണ് മാർച്ചിൽ വീടിനടുത്തുള്ള കുറ്റിക്കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ലൈംഗീകാതിക്രമം, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൊലപ്പെടുത്തൽ എന്നീ രണ്ട് കുറ്റങ്ങൾക്കും പ്രതി ധർമ മുനീശ്വരൻ കുറ്റക്കാരനാണെന്ന് പോക്സോ പ്രത്യേക കോടതി കണ്ടെത്തി.
കുറ്റകൃത്യം നടന്ന സ്ഥലത്തിന് സമീപം സിസിടിവി കാമറകൾ ഇല്ലായിരുന്നു. 10 പ്രത്യേക അന്വേഷണ സംഘങ്ങൾ മറ്റ് സ്ഥലങ്ങളിലെ 98 സിസിടിവി ദൃശ്യങ്ങൾ വിശകലനം ചെയ്യുകയും 2,574 ഫോൺ നമ്പറുകൾ പരിശോധിക്കുകയും ചെയ്തു.
കുറ്റകൃത്യം നടന്ന സ്ഥലത്തിന് സമീപം ഒരു വിൻഡ് മിൽ കാമറയിൽ പതിഞ്ഞ ബൈക്കിന്റെ ദൃശ്യങ്ങളിൽ നിന്നാണ് വഴിത്തിരിവ് ഉണ്ടായത്. ചിത്രത്തിൽ ബൈക്കിന്റെ രജിസ്ട്രേഷൻ നമ്പർ പതിഞ്ഞിരുന്നു. തുടരന്വേഷണത്തിൽ ബൈക്ക് മോഷ്ടക്കപ്പെട്ടതായി കണ്ടെത്തി.
കുട്ടികൾക്കെതിരായ ലൈംഗീക കുറ്റകൃത്യങ്ങളിൽ വിചാരണ വേഗത്തിലാക്കാനും ശരിയായ വിചാരണയിലൂടെ കർശനമായ ശിക്ഷ ഉറപ്പാക്കാനും മുഖ്യമന്ത്രി ജോസഫ് വിജയ് പോലീസിനോടും അധികാരികളോടും ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഈ കോടതി വിധി വന്നത്.
National
ചെന്നൈ: കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് ഡിഎംകെ നേതാവും തമിഴ്നാട് പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിന്. ഒരു രാത്രികൊണ്ട് ഡിഎംകെയുമായുള്ള ബന്ധം ഉപേക്ഷിച്ച് ടിവികെ സഖ്യത്തില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പിന്നില്‍ നിന്ന് കുത്തിയെന്നും ഉദയനിധി സ്റ്റാലിന് പറഞ്ഞു.
ഇനിയൊരിക്കലും കോണ്‍ഗ്രസിനെ വിശ്വസിക്കരുതെന്നും പ്രവര്‍ത്തകരോട് ഉദയനിധി ആവശ്യപ്പെട്ടു. ചെന്നൈയില്‍ ശനിയാഴ്ച നടന്ന ഡിഎംകെ യൂത്ത് വിംഗ് യോഗത്തിൽ
സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരുപത് വര്‍ഷത്തിലധികം കോണ്‍ഗ്രസ് ഡിഎംകെയുടെ ചുമലില്‍ കയറി നടന്നു. എന്നിട്ട് പിന്നില്‍ നിന്ന് കുത്തി. ആരും ഒരിക്കലും ഇത് മറക്കരുത്. ഇനിയൊരിക്കലും കോണ്‍ഗ്രസിനെ വിശ്വസിക്കുകയോ, അടുപ്പിക്കുകയോ ചെയ്യരുത്. - ഉദയനിധി പറഞ്ഞു.
ബിജെപി കേന്ദ്രത്തില്‍ വീണ്ടും അധികാരത്തില്‍ വന്നതിന് കാരണക്കാര്‍ കോണ്‍ഗ്രസാണെന്നും ഉദയനിധി കുറ്റപ്പെടുത്തി. ബിജെപിയുടെ തുടര്‍ച്ചയായുള്ള വിജയത്തിനു കാരണം അമിത് ഷായും നരേന്ദ്ര മോദിയുമാണെന്നാണ് താന്‍ മുമ്പ് വിശ്വസിച്ചിരുന്നത്. എന്നാല്‍ അങ്ങനെയല്ല കാര്യം. ബിജെപി വീണ്ടും ജയിക്കാനുള്ള പ്രധാന കാരണം കോണ്‍ഗ്രസാണ്. ഇപ്പോള്‍ അത് കൂടുതല്‍ വ്യക്തമായി.
നിയമസഭയില്‍ നിന്ന് ബിജെപിയെ അകറ്റി നിര്‍ത്താന്‍ കോണ്‍ഗ്രസിനു വേണ്ടി ഡിഎംകെ പ്രവര്‍ത്തകര്‍ അവരുടെ രക്തവും വിയര്‍പ്പും ഒഴുക്കി. നിര്‍ജീവമായ അവസ്ഥയിലായിരുന്നിട്ടു പോലും തമിഴ്നാട്ടില്‍ കോണ്‍ഗ്രസിന് അഞ്ച് സീറ്റ് ലഭിച്ചത് ഡിഎംകെ നേതാക്കളുടെ നിര്‍ദേശങ്ങളും അണികളുടെ അക്ഷീണ പ്രയത്നവും കൊണ്ടാണ്.
എന്നിട്ട്, ജയിച്ചപ്പോള്‍ മര്യാദയുടെ പേരില്‍ പോലും ഒന്ന് അറിയിക്കാതെ, അവര്‍ അധികാരത്തിന്റെ
പിന്നാലെ പോയി. കോണ്‍ഗ്രസിന് അടിസ്ഥാനപരമായ നന്ദിയോ രാഷ്ട്രീയ മര്യാദയോ ഇല്ല. ഡിഎംകെ ചെയ്തില്ലെങ്കിലും കോണ്‍ഗ്രസിനെ തമിഴ്നാട്ടിലെ ജനങ്ങള്‍ പാഠം പഠിപ്പിക്കുമെന്നും ഉദയനിധി പറഞ്ഞു.
National
ചെന്നൈ: ടിവികെ സർക്കാരിനെതിരെ ആഞ്ഞടിച്ച് ഡിഎംകെ അധ്യക്ഷൻ എം.കെ.സ്റ്റാലിൻ. വിജയ് സർക്കാർ അഞ്ച് വർഷം തികയ്ക്കില്ലെന്നും ഡിഎംകെയുടെ കരുണയിലാണ് ഈ സർക്കാർ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.
ജനപ്രീതിയുടെ പുറത്തുണ്ടായ ഈ ഭരണം അധികകാലം നീണ്ടുനിൽക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തെ രാഷ്ട്രീയ തരംഗത്തേക്കാൾ ഉപരി ഒരു സിനിമാ സുനാമി എന്നാണ് സ്റ്റാലിൻ വിശേഷിപ്പിച്ചത്.
പ്രിയപ്പെട്ട ചലച്ചിത്ര താരം പാർട്ടി രൂപീകരിച്ച ആവേശത്തിൽ
വോട്ടർമാർ അവരെ പിന്തുണച്ചു. ഇതു രാഷ്ട്രീയ വിജയമല്ലെന്നും പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ സ്റ്റാലിൻ പറഞ്ഞു. ഭൂരിപക്ഷമായ 118 സീറ്റുകൾ മറികടക്കാൻ ടിവികെയ്ക്ക് സ്വന്തം നിലയ്ക്ക് കഴിഞ്ഞിട്ടില്ല.
ഇന്ന് സർക്കാർ നിലനിൽക്കുന്നത് ഡിഎംകെയുടെ കരുണയിലാണ്. എപ്പോൾ വേണമെങ്കിലും ഏത് നിമിഷം വേണമെങ്കിലും ഈ സർക്കാർ താഴെവീഴാമെന്നും മുൻ മുഖ്യമന്ത്രി വ്യക്തമാക്കി.
SUNDAY DEEPIKA
തമിഴ്നാടിന്റെ ഭരണസിരാകേന്ദ്രമാണ് പൗരാണികമായ സെന്റ് ജോര്‍ജ് കോട്ട. നിയമസഭാ മന്ദിരവും മുഖ്യമന്ത്രിയുടെ ഓഫീസും പ്രധാന മന്ത്രാലയങ്ങളും ട്രഷറിയും ഉള്‍പ്പെടുന്ന ബഹുനില മന്ദിരം ഇവിടെ സ്ഥിതിചെയ്യുന്നു. വ്യാപാരവും കയറ്റുമതിയും ലക്ഷ്യമാക്കി ബംഗാള്‍ ഉള്‍ക്കടല്‍ തീരത്ത് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി നിര്‍മിച്ച ആദ്യത്തെ കോട്ടയും സൈനിക താവളവുമാണിത്.
388 വര്‍ഷം പഴക്കമുണ്ട് 20 അടി ഉയരമുള്ള കോട്ടയ്ക്ക്. നിർമാണത്തിനുശേഷം പിൽക്കാലത്ത് സെന്റ്് ജോര്‍ജ് കോട്ട ദക്ഷിണേന്ത്യയിലെ ബ്രിട്ടീഷ് തലസ്ഥാനമായി മാറി. ബ്രിട്ടന്റെ രക്ഷാധികാരിയായ സെന്റ് ജോര്‍ജിനോടുള്ള ആദരവായാണ് കോട്ടയ്ക്ക് ഇങ്ങനെ പേരിട്ടത്.
ലക്ഷ്യം ആധിപത്യം
വ്യാപാരത്തിനെത്തിയ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി 1600കളില്‍തന്നെ ഗുജറാത്തിലെ സൂററ്റുമായി വ്യാപാരം ആരംഭിച്ചിരുന്നു. സുഗന്ധദ്രവ്യ കയറ്റുമതിക്കായി ഒരു തുറമുഖം നിര്‍മിക്കാന്‍ കമ്പനി ആഗ്രഹിച്ചിരുന്നു. മസൂലിപട്ടണമായിരുന്നു ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ദക്ഷിണേന്ത്യയിലെ ആദ്യ വ്യാപാരകേന്ദ്രം. വ്യാപാരം വിസ്തൃതമാക്കി കാലാന്തരത്തില്‍ ഇന്ത്യയില്‍ ആധിപത്യം നേടുക എന്ന ലക്ഷ്യമാണ് കോട്ടനിര്‍മാണത്തിന് നിമിത്തമായത്. 1639ല്‍ ചന്ദ്രഗിരി രാജാവില്‍നിന്ന് ഒരു കോട്ട പണിയാനുള്ള അനുമതി വാങ്ങി.
വിജനമായിക്കിടന്ന ചെന്നിരായര്പട്ടണം അഥവ ചന്നപട്ടണം എന്നറിയപ്പെട്ടിരുന്ന കടലോരം കമ്പനി വിലയ്ക്കുവാങ്ങി തുറമുഖത്തിന്റെയും കോട്ടയുടെയും നിര്‍മാണം തുടങ്ങി. ബ്രിട്ടീഷ് എന്‍ജിനീയര്‍മാര്‍ കൈയൊപ്പു ചാര്‍ത്തിയ കോട്ടയുടെ നിര്‍മാണം 1644 ഏപ്രില്‍ 23ന് പൂര്‍ത്തിയായി. 1746ല്‍ കുറച്ചുകാലം ഫ്രഞ്ചുകാര്‍ കോട്ടയുടെ ആധിപത്യം പിടിച്ചെടുത്തെങ്കിലും വൈകാതെ ബ്രിട്ടീഷുകാര്‍ തിരികെപ്പിടിച്ചു. രണ്ടുതവണ ടിപ്പു സുല്‍ത്താന്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നു. അതോടെ കോട്ടയുടെ ഉയരം കൂട്ടി കൂടുതല്‍ കൊത്തളങ്ങള്‍ പണിതീര്‍ത്തു.
കര്‍ണാടക പ്രദേശങ്ങളില്‍ ഇംഗ്ലീഷ് സ്വാധീനം വര്‍ധിപ്പിക്കാനും ആര്‍ക്കോട്ട്, ശ്രീരംഗപട്ടണം രാജാക്കന്മാരെയും പോണ്ടിച്ചേരി ആസ്ഥാനമായുണ്ടായിരുന്ന ഫ്രഞ്ച് സൈന്യത്തില്‍ നിന്നു സുരക്ഷിതരാകാനും കോട്ടയോടു ചേര്‍ന്ന വാണിജ്യ വ്യാപാര കേന്ദ്രം സഹായിച്ചു. കോട്ടയുടെ നിര്‍മാണത്തോടെ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളുമായി വ്യാപാരം ബ്രിട്ടീഷുകാര്‍ ശക്തമാക്കി. സെന്റ് ജോര്‍ജ് കോട്ട ദക്ഷിണേന്ത്യയിലെ ബ്രിട്ടീഷ് സൈനിക താവളമായും പ്രവര്‍ത്തിച്ചു. ബ്രിട്ടീഷുകാര്‍ വസിച്ചിരുന്ന കോട്ടയുടെ ഭാഗം വൈറ്റ് ടൗണ്‍ എന്നും തമിഴര്‍ വ്യാപാരം നടത്തിയിരുന്ന ചന്തകള്‍ ബ്ലാക്ക് ടൗണ്‍ എന്നും അറിയപ്പെട്ടിരുന്നു.
കൗതുകമായി മ്യൂസിയം
തമിഴ് രാജഭരണകാലംമുതലുള്ള ചരിത്രസൂക്ഷിപ്പുകളുള്ള മ്യൂസിയം സെന്റ് ജോര്‍ജ് ഫോര്‍ട്ടിന്റെ പെരുമയും പൈതൃകവും വെളിവാക്കുന്നു. ഇന്ത്യന്‍ സൈന്യത്തിന്റെ സംരക്ഷണയില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കീഴിലാണ് മ്യൂസിയം പ്രവര്‍ത്തിക്കുന്നത്. കോണ്‍വാലിസ് പ്രഭുവിന്റെ പ്രതിമയും ഇവിടെ കാണാം. നവീന ഇന്ത്യാചരിത്രത്തിലെ വിവിധ കാലഘട്ടങ്ങളില്‍പ്പെട്ട 3,661 പുരാവസ്തുക്കള്‍ മൂന്നു നിലകളിലെ പത്തു ഗാലറികളായി പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
വിക്ടോറിയ രാജ്ഞി, ജോര്‍ജ് മൂന്നാമന് രാജാവ്, സര് ആര്‍തര്‍ ഹാവ്ലോക്ക്, റോബര്‍ട്ട് ക്ലൈവ് തുടങ്ങിയവരുടെയും മദ്രാസ് ഗവര്‍ണര്‍മാരുടെയും ഛായാചിത്രങ്ങളും എണ്ണച്ചായചിത്രങ്ങളും കാണാം. പുരാതന ക്ലോക്കുകള്‍, സ്റ്റാമ്പുകള്‍, ഫര്‍ണിച്ചറുകള്‍, ലാമ്പ് ഷേഡുകള്‍, പുരാതന ബ്രിട്ടീഷ് നാണയങ്ങള്‍ എന്നിവയും സൈനിക യൂണിഫോമുകള്‍, ആചാര വസ്ത്രങ്ങള്‍, മെഡലുകള്‍ എന്നിവയും പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
മ്യൂസിയത്തില്‍ കാണാവുന്ന 12 അടി നീളവും എട്ട് അടി വീതിയുമുള്ള പട്ടുതുണിയില്‍ തീര്‍ത്ത ദേശീയ പതാകയ്ക്ക് വലിയൊരു ചരിത്രം പറയാനുണ്ട്. 1947 ഓഗസ്റ്റ് 15ന് സ്വാതന്ത്രദിനത്തില്‍ രാജ്യത്ത് ആദ്യമായി ഉയര്‍ത്തിയ പതാകകളില്‍ ഒന്നാണിത്. ഗവര്‍ണര്‍ ജനറല്‍ സി. രാജഗോപാലാചാരിയാണ് ചെന്നൈ ഫോര്‍ട്ട് സെന്റ് ജോര്‍ജില്‍ ഈ പതാക ഉയര്‍ത്തിയത്. സ്വാതന്ത്ര്യത്തിനുശേഷം ആദ്യം പറത്തിയ പതാക മ്യൂസിയത്തിന്റെ മൂന്നാം നിലയിലാണ് സൂക്ഷിച്ചിരിക്കുന്നത്. മ്യൂസിയം മന്ദിരം തുടക്കത്തില്‍ മദ്രാസ് ബാങ്കായി പ്രവര്‍ത്തിച്ചിരുന്നു.
പുരാതന ദേവാലയം
പുരാതനമായ സെന്റ് മേരീസ് ആംഗ്ലിക്കന്‍ ദേവാലയം ഇതിനുള്ളിലാണ്. 1678-80 കാലയളവിലായിരുന്നു കിഴക്കിന്റെ വെസ്റ്റ് മിനിസ്റ്റര്‍ ആബി എന്നറിയപ്പെടുന്ന സെന്റ് മേരീസ് പള്ളിയുടെ നിര്‍മാണം. പൂര്‍ണമായും കല്ലിലാണ് ഇതു നിർമിച്ചിരിക്കുന്നത്. ചെലവു വഹിച്ചത് ചെന്നൈയില്‍ വിവിധ തലങ്ങളില്‍ ജോലി ചെയ്തിരുന്ന ബ്രിട്ടീഷുകാരാണ്. മുന്‍ ബ്രിട്ടീഷ് ഗവര്‍ണര്‍ റോബര്‍ട്ട് ക്ലൈവിന്റെ വിവാഹം ആഡംബരമായി നടന്നതും സെന്റ് മേരീസ് പള്ളിയില്‍വച്ചാണ്.
ബ്രിട്ടീഷ് പ്രതാപഭരണ കാലത്തെ ഏറ്റവും പഴക്കം ചെന്ന സെമിത്തേരിയും കല്ശിലകളും ഇവിടെയുണ്ട്. 104 കബറിടങ്ങള്‍ ഇവിടെ കാണാം. ടിപ്പു സുല്‍ത്താന്റെ പീരങ്കികള്‍ മ്യൂസിയത്തിന്റെ കൊത്തളങ്ങളെ അലങ്കരിക്കുന്നു. കോട്ടയിലെ കൊടിമരം രാജ്യത്തെ ഏറ്റവും ഉയരംകൂടിയ ഒന്നാണ്. തേക്കുമരം കൊണ്ട് നിര്‍മിച്ച ഇതിന് 150 അടി ഉയരമുണ്ട്. ബ്രിട്ടീഷ് ഇന്ത്യയിലെ പ്രവിശ്യകളിലൊന്നായ മദ്രാസ് പ്രസിഡന്‍സിയുടെ ആസ്ഥാനമായിരുന്നു ഏറെക്കാലം കോട്ട.
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലും ഒരു പ്രധാന പങ്ക് കോട്ട വഹിച്ചു. സി. രാജഗോപാലാചാരി, കെ. കാമരാജ്, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയ നിരവധി സ്വാതന്ത്ര്യ സമര സേനാനികള്‍ വിവിധ ആവശ്യങ്ങള്‍ക്ക് സെന്റ് ജോര്‍ജ് കോട്ടയിലെത്തിയിട്ടുണ്ട്. ഇന്ന് കോട്ട ഉള്‍പ്പെടുന്ന പ്രദേശം ഇന്ത്യയിലെ അഞ്ചാമത്തെ മഹാനഗരമായി മാറിയിരിക്കുന്നു.
Sports
ആലുവ: തമിഴ്നാട്ടിലെ ഫുട്ബോൾ മൈതാനങ്ങളിൽ ഒരുകാലത്ത് കരുത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതീകമായി നിറഞ്ഞുനിന്ന മലയാളിതാരം കെ.പി. പോൾസൺ എന്ന ആലുവ കരുവേലി പോൾസൺ ഇനി ഓർമ.
പ്രതിരോധനിരയിലാണു കളിച്ചിരുന്നതെങ്കിലും ആക്രമണ ഫുട്ബോളിന്റെ ആവേശം ഹൃദയത്തിൽ സൂക്ഷിച്ചിരുന്ന അപൂർവതാരങ്ങളിലൊരാളായിരുന്നു പോൾസൺ. തൂത്തുക്കുടി പോർട്ട് ട്രസ്റ്റ് ടീമിന്റെ പ്രതിരോധതാരമായി തമിഴ്നാട് ഫുട്ബോൾ ലോകത്തു വ്യക്തിമുദ്ര പതിപ്പിച്ച പോൾസൺ, തമിഴ്നാടിന്റെ സന്തോഷ് ട്രോഫി ടീമിലെ അവിഭാജ്യഘടകമായിരുന്നു. നാലുവർഷം സന്തോഷ് ട്രോഫി ടീമിൽ കളിച്ചു.
പന്തു കാലിലെത്തിയാൽ നിമിഷങ്ങൾക്കകം പ്രതിരോധഭടനിൽനിന്ന് ആക്രമണനിരയിലെ കുന്തമുനയായി പോൾസൺ മാറുമായിരുന്നു. ഇടത്-വലത് വിംഗുകളിലൂടെ ചാട്ടുളിപോലെ പാഞ്ഞുകയറി മുന്നേറ്റനിരയിലെ താരങ്ങൾക്കു കൃത്യമായ പാസുകൾ നൽകി ഗോളവസരങ്ങൾ ഒരുക്കിയിരുന്നു. പ്രതിരോധത്തിന്റെ ഉറപ്പും ആക്രമണത്തിന്റെ ചടുലതയും ഒരുപോലെ ചേർന്ന അപൂർവ കേളിശൈലി അദ്ദേഹത്തെ ആരാധകരുടെ പ്രിയങ്കരനാക്കി.
1981ൽ ഇന്റർ യൂണിവേഴ്സിറ്റി ഫുട്ബോൾ കിരീടം നേടിയ കാലിക്കട്ട് യൂണിവേഴ്സിറ്റി ടീമിലെ ശക്തമായ സാന്നിധ്യമായിരുന്നു. മലപ്പുറം മന്പാട് എംഇഎസ് കോളജിന്റെ താരമായി 1979 മുതൽ കാലിക്കട്ട് വാഴ്സിറ്റിക്കായി കളിച്ചു. കരുത്തുറ്റ ടാക്ലിംഗും കൃത്യമായ ക്ലിയറൻസുകളും അതിവേഗമുന്നേറ്റങ്ങളും ചേർന്ന കളി സഹതാരങ്ങൾക്കും പരിശീലകർക്കും ഒരുപോലെ വിശ്വാസമായിരുന്നു. തമിഴ്നാട്ടിലെ ക്ലബ് ഫുട്ബോളിൽ മലയാളിതാരങ്ങളുടെ സാന്നിധ്യം ശക്തമായിരുന്ന കാലത്ത് ആത്മാർഥതയും കഠിനാധ്വാനവുംകൊണ്ട് സ്വന്തം ഇടം ഉറപ്പിച്ച താരമായിരുന്നു പോൾസൺ.
“1983 ൽ തമിഴ്നാട് ഫുട്ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ടിഎഫ്എ ഷീൽഡിന്റെ സെമിഫൈനൽ. ചണ്ഡിഗഡിന്റെ ഇന്ത്യയിലെന്നെ മികച്ച മുന്നേറ്റതാരമായിരുന്ന സതീഷ്കുമാർസിംഗിനെ പെനാൽറ്റി ബോക്സിനുള്ളിൽ കടക്കാൻ പോൾസൻ അനുവദിച്ചില്ല. അന്നവരെ തോൽപ്പിച്ച് ഞങ്ങൾ സെമിയിൽ കടന്നു. അത്തവണ തൃശൂരിലെ ചാക്കോള ട്രോഫിയിലും ഞങ്ങൾ സെമിയിലെത്തി.
എന്നെ തൂത്തുക്കുടി പോർട്ട് ടീമിലേക്കു കൊണ്ടുപോയതും പോൾസണാണ്. പിന്നെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഞങ്ങൾക്കിരുവർക്കും അവസരം ലഭിച്ചെങ്കിലും അദ്ദേഹം പോന്നില്ല. അവിടെത്തന്നെ അസി. ട്രാഫിക് മാനേജരായി വിരമിച്ചു”- സഹതാരവും ഇരിങ്ങാലക്കുട സ്വദേശിയുമായ എ.വി. ജോസഫ് ഓർമകൾ പങ്കുവച്ചു.
കാൻസർ ശരീരത്തെ തളർത്തിയെങ്കിലും ഫുട്ബോളിനോടുള്ള പോൾസന്റെ ആവേശം അവസാനനാളുകളിലും കുറഞ്ഞില്ലെന്ന് ഇന്ത്യൻതാരമായിരുന്ന നാട്ടുകാരൻ എം.എം. ജേക്കബ് അനുസ്മരിച്ചു. വിരമിച്ചിട്ടും ആലുവ ഫുട്ബോൾ അക്കാഡമിയുടെ കോച്ചായിരുന്നു.
National
ചെന്നൈ: തമിഴ്നാട്ടിൽ നീണ്ട 60 വർഷങ്ങൾക്ക് ശേഷം കോൺഗ്രസ് പ്രതിനിധി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചരിത്ര നിമിഷത്തിൽ നാടകീയ രംഗങ്ങൾ. വിജയ് മന്ത്രിസഭയിലെ പുതിയ അംഗമായി കിളിയൂർ മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ എസ്. രാജേഷ് കുമാർ സത്യപ്രതിജ്ഞ ചെയ്യുന്നതിനിടെയാണ് വിവാദമുണ്ടായത്.
ഔദ്യോഗിക പ്രതിജ്ഞാ വാചകം വായിച്ചു തീർത്തതിന് തൊട്ടുപിന്നാലെ, അദ്ദേഹം കോൺഗ്രസ് നേതാക്കളായ കെ. കാമരാജ്, രാജീവ് ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരെ വേദിയിൽ വെച്ച് അഭിവാദ്യം ചെയ്യുകയായിരുന്നു. "കാമരാജിന്റെ നാമം വാഴ്ക, ഭാരതരത്ന രാജീവ് ഗാന്ധി വാഴ്ക, ജനനേതാവ് രാഹുൽ ഗാന്ധി വാഴ്ക" എന്ന് രാജേഷ് കുമാർ ഉറക്കെ വിളിച്ചു.
ഇതോടെ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയായിരുന്ന ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഉടൻ തന്നെ ഇടപെട്ടു. "അതൊന്നും നിങ്ങളുടെ സത്യപ്രതിജ്ഞയുടെ ഭാഗമല്ല" എന്ന് ഗവർണർ ചിരിച്ചുകൊണ്ട് ഓർമിപ്പിച്ചു. ഗവർണറുടെ തിരുത്തലിന് പിന്നാലെ രാജേഷ് കുമാറും പുഞ്ചിരിയോടെ അത് അംഗീകരിക്കുകയും രേഖകളിൽ ഒപ്പുവയ്ക്കാൻ നീങ്ങുകയും ചെയ്തു.
1967-ന് ശേഷം ആദ്യമായാണ് തമിഴ്നാട്ടിൽ കോൺഗ്രസ് ഭരണത്തിന്റെ ഭാഗമാകുന്നത്. തെരഞ്ഞെടുപ്പിൽ വിജയ്യുടെ ടിവികെക്ക് ഭൂരിപക്ഷം തികയ്ക്കാൻ അഞ്ച് എംഎൽഎമാരുള്ള കോൺഗ്രസ് പിന്തുണ നൽകുകയായിരുന്നു. വ്യാഴാഴ്ച നടന്ന മന്ത്രിസഭാ വിപുലീകരണത്തിൽ രാജേഷ് കുമാർ ഉൾപ്പെടെ രണ്ട് കോൺഗ്രസ് നേതാക്കളാണ് മന്ത്രിമാരായി ചുമതലയേറ്റത്.
National
ചെന്നൈ: തമിഴ്നാട്ടിൽ നടൻ വിജയ്യുടെ നേതൃത്വത്തിലുള്ള പുതിയ സഖ്യസർക്കാരിന്റെ മന്ത്രിസഭാ വിപുലീകരണ ചടങ്ങിലും സംസ്ഥാന ഗാനമായ 'തമിഴ് തായ് വാഴ്ത്ത്' അവസാനമായി ആലപിച്ചതിനെച്ചൊല്ലി വൻ രാഷ്ട്രീയ വിവാദം. രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് സംസ്ഥാന ഗാനത്തിന്റെ ക്രമത്തെച്ചൊല്ലി തമിഴകത്ത് കടുത്ത അമർഷം ഉയരുന്നത്.
വ്യാഴാഴ്ച രാജ്ഭവനിൽ നടന്ന ചടങ്ങിൽ 23 എംഎൽഎമാർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഇതിൽ ആദ്യമായി രണ്ട് കോൺഗ്രസ് പ്രതിനിധികളും മന്ത്രിമാരായി ചുമതലയേറ്റു. എന്നാൽ, ചടങ്ങിൽ ദേശീയ ഗീതമായ 'വന്ദേമാതരം' ആദ്യവും ദേശീയഗാനമായ 'ജനഗണമന' രണ്ടാമതും ആലപിച്ചു. അതിനുശേഷമാണ് തമിഴ് പ്രാർഥനാ ഗാനം ആലപിച്ചത്. ഇത് തമിഴ് വികാരത്തെയും നിലവിലെ കീഴ്വഴക്കങ്ങളെയും ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി സഖ്യകക്ഷികളായ കോൺഗ്രസും ഇടതുപക്ഷവും ഉൾപ്പെടെ പുതിയ സർക്കാരിനെതിരെ രംഗത്തുവന്നു.
ചടങ്ങിന്റെ പൂർണ ചുമതല രാജ്ഭവനാണെന്നും തമിഴ്നാട് സർക്കാരിന് ഇതിൽ പങ്കില്ലെന്നുമാണ് വിജയ്യുടെ പാർട്ടിയായ തമിഴക വെട്രി കഴകം നേതാവ് നഞ്ചിൽ സമ്പത്ത് പ്രതികരിച്ചത്. വന്ദേമാതരത്തിന് മുൻഗണന നൽകണമെന്ന കേന്ദ്ര സർക്കാരിന്റെ പുതിയ സർക്കുലർ പ്രകാരമാണ് ഗവർണർ സി.പി. രാധാകൃഷ്ണൻ ഈ ക്രമീകരണം നടത്തിയത്.
കഴിഞ്ഞ തവണ വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോഴും ഇതേ വിവാദം ഉയർന്നിരുന്നു. അന്നു തമിഴ് ഗാനം ഇനി മുതൽ ആദ്യമേ പാടൂ എന്ന് ടിവികെ ഉറപ്പ് നൽകിയിരുന്നതാണ്. വാക്ക് പാലിക്കാൻ പുതിയ സർക്കാരിനു കഴിഞ്ഞില്ലെന്നു കോൺഗ്രസ് എംപി ജ്യോതിമണി വിമർശിച്ചു. ഗവർണറിലൂടെ ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്നും അവർ ആരോപിച്ചു.
തമിഴ് ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ പുതിയ സർക്കാർ പൂർണമായി പരാജയപ്പെട്ടുവെന്നു പ്രധാന പ്രതിപക്ഷമായ ഡിഎംകെ ആരോപിച്ചു. വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ ഭാഗമായി കേന്ദ്ര മന്ത്രാലയം പുറപ്പെടുവിച്ച നിർദേശമാണ് ഈ മാറ്റങ്ങൾക്ക് കാരണം. എന്നാൽ തമിഴ്നാട് സർക്കാരിന്റെ ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരം അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ലെന്ന് എംഡിഎംകെ ജനറൽ സെക്രട്ടറി വൈകോ ഉൾപ്പെടെയുള്ള നേതാക്കൾ ശക്തമായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
National
ചെന്നൈ: തമിഴ്നാട്ടിൽ വിജയ്യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം സർക്കാരിൽ വിസികെ ചേരുന്നതിൽ യാതൊരു തെറ്റുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പി. ഷൺമുഖം. സഖ്യകക്ഷികൾ ഭരണത്തിന്റെ ഭാഗമാകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം വ്യക്തമാക്കി. ചെന്നൈയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, മന്ത്രിസഭയിലേക്ക് പ്രതിപക്ഷ കക്ഷിയായ എഐഎഡിഎംകെ എംഎൽഎമാരെ ഉൾപ്പെടുത്താൻ മുഖ്യമന്ത്രി വിജയ് നീക്കം നടത്തിയാൽ സർക്കാരിന് നൽകുന്ന പിന്തുണ ഇടതുപക്ഷ പാർട്ടികൾ പുനഃപരിശോധിക്കുമെന്ന ശക്തമായ മുന്നറിയിപ്പും അദ്ദേഹം നൽകി.
ടിവികെ സർക്കാരിനെ തുടക്കം മുതൽ പിന്തുണയ്ക്കുന്ന വി.സി.കെ മന്ത്രിസഭയുടെ ഭാഗമാകാൻ തീരുമാനിച്ചാൽ അതിൽ രാഷ്ട്രീയമായി തെറ്റൊന്നുമില്ല. ഓരോ പാർട്ടിക്കും അവരുടെ രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കാൻ അവകാശമുണ്ട്. എന്നാൽ, എഐഎഡിഎം.കെയിലെ അംഗങ്ങളെ മന്ത്രിമാരാക്കാൻ സർക്കാർ തുനിഞ്ഞാൽ ഇടതുപക്ഷത്തിന് മുന്നണിയിൽ തുടരാനാകില്ല.
അങ്ങനെയൊരു സാഹചര്യം ഉണ്ടായാൽ ടിവികെ സർക്കാരിന് പുറത്തുനിന്ന് നൽകുന്ന പിന്തുണ പിൻവലിക്കുന്നതിനെക്കുറിച്ച് സിപിഎമ്മും സിപിഐയും ആലോചിക്കേണ്ടി വരും. വിജയ് മന്ത്രിസഭയിലേക്ക് കോൺഗ്രസ് പ്രതിനിധികൾ നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ, മറ്റ് സഖ്യകക്ഷികളുടെ പങ്കാളിത്തത്തെച്ചൊല്ലി തമിഴ്നാട് രാഷ്ട്രീയത്തിൽ ചർച്ചകൾ കൊഴുക്കുന്ന പശ്ചാത്തലത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഈ നിർണായക പ്രതികരണം.
National
ചെന്നൈ: തമിഴ്നാട്ടിൽ വിജയ്യുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ മന്ത്രിസഭാ വിപുലീകരണത്തിൽ എഐഎഡിഎംകെ വിമതരെ പരിഗണിക്കില്ലെന്ന് ടിവികെ. അണ്ണാ ഡിഎംകെ (എഐഎഡിഎംകെ) പ്രതിനിധികളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയാൽ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുമെന്ന് ഇത് പാർട്ടികളും വിസികെയും മുന്നറിയിപ്പ് നൽകിയതോടെ ടിവികെ തീരുമാനം വ്യക്തമാക്കിയത്.
ഡിഎംകെയ്ക്കും എഐഎഡിഎംകെയ്ക്കും എതിരായ ജനവിധിയാണിതെന്നും അവരെ കൂടെക്കൂട്ടുന്നത് ജനവികാരത്തിന് വിരുദ്ധമാണെന്നും സിപിഎമ്മും, സിപിഐയും, വിസികെയും വ്യക്തമാക്കിയിരുന്നു. വ്യാഴാഴ്ച രാവിലെ 10 ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ 10 ടിവികെ എംഎൽഎമാരും കോൺഗ്രസിൽ നിന്നുള്ള രണ്ട് പേരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.
മന്ത്രിസഭയിൽ ചേരുന്നതുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിൽ ആഭ്യന്തര തർക്കം ശക്തമായി തുടരുകയാണ്. ലഭിച്ച ഈ ഭരണം പങ്കിടാനുള്ള അവസരം നഷ്ടപ്പെടുത്തരുതെന്ന് ഭൂരിപക്ഷം നേതാക്കളും ആവശ്യപ്പെടുമ്പോഴും, ലീഗ് സംസ്ഥാന അധ്യക്ഷൻ ഖാദർ മൊയ്തീൻ ഇതിനോട് പൂർണമായി യോജിച്ചിട്ടില്ല.
ആലോചിച്ച് തീരുമാനമറിയിക്കാം എന്നാണ് ലീഗ് നേതൃത്വം വിജയ്യെ അറിയിച്ചിരിക്കുന്നത്. നിലവിൽ മുഖ്യമന്ത്രി വിജയ്യും ഒമ്പത് ടിവികെ മന്ത്രിമാരുമാണ് ക്യാബിനറ്റിലുള്ളത്. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്കായി തമിഴ്നാട് ഗവർണർ രാജേന്ദ്ര അർലേക്കർ ബുധനാഴ്ച രാത്രിയോടെ ചെന്നൈയിലെത്തും.
വിസികെയ്ക്ക് മന്ത്രിസഭയിൽ ചേരാൻ ടിവികെയുടെ ക്ഷണം ലഭിച്ചിട്ടുണ്ട് പാർട്ടി അധ്യക്ഷൻ തോൽ തിരുമാളവൻ സ്ഥിരീകരിച്ചു. എന്നാൽ മുതിർന്ന നേതാക്കളോട് ആലോചിച്ചതിന് ശേഷമെ ഈക്കാര്യത്തിൽ തീരുമാനം എടുക്കുകയുള്ളുവെന്നും തിരുമാളവൻ അറിയിച്ചു.
National
ചെന്നൈ: നടൻ വിജയ്യുടെ നേതൃത്വത്തിലുള്ള പുതിയ തമിഴ്നാട് സർക്കാർ ഏതു നിമിഷവും താഴെവീഴാമെന്ന് ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ. സംസ്ഥാനത്ത് പ്രതീക്ഷിച്ചതിലും നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ഉണ്ടായേക്കാമെന്നും അതിനായി പാർട്ടി അണികൾ ഇപ്പോഴേ സജ്ജരായിരിക്കണമെന്നും മുൻ മുഖ്യമന്ത്രി കൂടിയായ സ്റ്റാലിൻ ആഹ്വാനം ചെയ്തു. തമിഴക വെട്രി കഴകം തനിച്ച് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്നുവന്നതോടെ 59 വർഷത്തെ ദ്രാവിഡ രാഷ്ട്രീയ മേധാവിത്വത്തിനാണ് തമിഴ്നാട്ടിൽ അന്ത്യമായത്.
പാർട്ടി ജില്ലാ സെക്രട്ടറിമാരുടെ യോഗത്തിലാണ് സ്റ്റാലിൻ ഈ നിർണായക പ്രസ്താവന നടത്തിയത്. "ഈ പരാജയം താൽക്കാലികം മാത്രമാണ്. നിലവിലെ ഭരണം ഏതുസമയത്തും തകരാം. നിങ്ങൾ സജ്ജരായിരിക്കുക. 2029-ലെ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം തമിഴ്നാട്ടിൽ വീണ്ടുമൊരു നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ വലിയ സാധ്യതയുണ്ട്. നമ്മൾ ശക്തമായി തിരിച്ചുവരികയും വീണ്ടും വിജയിക്കുകയും ചെയ്യും, സ്റ്റാലിൻ വ്യക്തമാക്കി.
തമിഴ്നാട് നിയമസഭയിൽ ഭരണം നിലനിർത്താൻ വിജയ്യുടെ ടിവികെയ്ക്ക് നിലവിൽ കൃത്യമായ പിന്തുണയുണ്ടെങ്കിലും ഭരണം അസ്ഥിരമാണെന്നാണ് ഡിഎംകെ വിലയിരുത്തുന്നത്. സഭയിലെ നിലവിലെ കക്ഷിനില ഇപ്രകാരമാണ്: ടിവികെ - 107 സീറ്റുകൾ (ഏറ്റവും വലിയ ഒറ്റക്കക്ഷി) കോൺഗ്രസ് - 5 സീറ്റുകൾ, ഡിഎംകെയുടെ മുൻ സഖ്യകക്ഷികളായിരുന്ന വിസികെ, സിപിഐ, സിപിഎം, ഐയുഎംഎൽ എന്നീ 4 പാർട്ടികൾ (2 സീറ്റുകൾ വീതം) വിജയ് സർക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കുന്നുണ്ട്.
കഴിഞ്ഞ ആഴ്ച നടന്ന വിശ്വാസവോട്ടെടുപ്പിൽ സർക്കാരിന് അനുകൂലമായി വോട്ട് ചെയ്ത 25 എഐഎഡിഎംകെ വിമത എംഎൽഎമാരുടെ പിന്തുണയും മുഖ്യമന്ത്രി ജോസഫ് വിജയ്ക്കുണ്ട്. വിജയ് സർക്കാർ ഏതുസമയത്തും വീഴാമെന്ന് സ്റ്റാലിൻ പ്രവചിക്കുന്നതിന് പിന്നിൽ കൃത്യമായ രാഷ്ട്രീയ കാരണങ്ങളുണ്ടെന്ന് ഡിഎംകെ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. പുറത്തുനിന്ന് പിന്തുണയ്ക്കുന്ന വിസികെ, ഇടതുപക്ഷ പാർട്ടികൾ, ഐയുഎംഎൽ എന്നിവർ എപ്പോൾ വേണമെങ്കിലും പിന്തുണ പിൻവലിച്ചേക്കാം. സർക്കാരിനെ പിന്തുണച്ച 25 എഐഎഡിഎംകെ വിമത എംഎൽഎമാരെ തമിഴ്നാട് സ്പീക്കറോ കോടതിയോ അയോഗ്യരാക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. അങ്ങനെ സംഭവിച്ചാൽ സർക്കാരിന് ഭൂരിപക്ഷം നഷ്ടമാകും.
National
ചെന്നൈ: തമിഴ്നാട്ടിൽ എഐഎഡിഎംകെ സർക്കാരിന്റെ കാലത്ത് ആരംഭിച്ച അമ്മ ക്യാന്റീനുകൾ നവീകരിക്കാൻ നിർദേശിച്ച് മുഖ്യമന്ത്രി വിജയ്. ക്യാന്റീൻ കെട്ടിടങ്ങളുടെ പുനരുദ്ധാരണം, ഉപകരണങ്ങളുടെ ലഭ്യത എന്നിവ ഉറപ്പാക്കാനും വിജയ് നിർദേശം നൽകിയിട്ടുണ്ട്.
അമ്മ ക്യാന്റീനുകളിലെ ഭക്ഷണത്തിന്റെ ഗുണനിലവാരം സംബന്ധിച്ച് വ്യാപക പരാതികൾ ഉയർന്നതിന് പിന്നാലെയാണ് നിർദേശം. ഗ്രേറ്റർ ചെന്നൈ കോർപ്പറേഷന് കീഴിൽ 383 ക്യാന്റീനുകളും മറ്റ് പ്രാദേശിക സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ 267 ക്യാന്റീനുകളുമാണുള്ളത്.
സ്റ്റാലിൻ സർക്കാർ അമ്മ ക്യാന്റീനുകളുടെ പേര് നിലനിർത്തിയെങ്കിലും സാമ്പത്തിക സഹായം ഉൾപ്പെടെ കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് സാധാരണക്കാർക്ക് പ്രയോജനപ്പെടുന്ന പദ്ധതിയുടെ നവീകരണവും സർക്കാർ വലിയ ജനക്ഷേമ പരിപാടിയായിട്ടാണ് നടപ്പിലാക്കുന്നത്.
National
ചെന്നൈ: തമിഴ് സിനിമാ നിർമാതാവ് കെ.രാജൻ (85) നദിയിൽചാടി ജീവനൊടുക്കി. ചെന്നൈയിലെ അഡയാർ നദിയിൽ ചാടി ജീവനൊടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നടൻ പ്രഭുകാന്ത് മകനാണ്. അഗ്നിരക്ഷാ സേനയെത്തി മൃതദേഹം കണ്ടെത്തി. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
1983ൽ ബ്രഹ്മചാരികൾ എന്ന ചിത്രത്തിലൂടെയാണ് രാജൻ സിനിമാ നിർമാണ രംഗത്തേക്ക് വരുന്നത്. 1991ൽ നമ്മ ഊരു മറിയാമ്മ എന്ന ചിത്രം സംവിധാനം ചെയ്തു. നിഴൽഗൾ രവിയും ശരത് കുമാറുമായിരുന്നു ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിച്ചത്. ഉണര്‍ച്ചിഗൾ എന്ന മറ്റൊരു ചിത്രവും സംവിധാനം ചെയ്തു. ഗണേഷ് സിനി ആർട്സ് എന്ന നിർമാണക്കമ്പനി സ്ഥാപിച്ച് അനേകം സിനിമകൾ നിർമിച്ചിട്ടുണ്ട്. 2000ൽ ചെന്നൈ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു.
അടുത്തിടെ തമിഴ് സിനിമാ രംഗത്തെക്കുറിച്ച് രാജൻ വിവാദ പരാമർശങ്ങൾ നടത്തിയത് ചർച്ചയായിരുന്നു. നിർമാതാക്കൾ നേരിടുന്ന വലിയ സാമ്പത്തിക ബാധ്യതയെക്കുറിച്ചും അഭിനേതാക്കളുടെ ഉയർന്ന പ്രതിഫലത്തെക്കുറിച്ചും സിനിമാരംഗത്തെ മോശം പ്രവണതകളെക്കുറിച്ചും അദ്ദേഹം പൊതുപരിപാടികളും യുട്യൂബ് ചാനലുകൾക്ക് നൽകിയ അഭിമുഖങ്ങളിലും സംസാരിച്ചിരുന്നു. ഇത് വലിയ വിവാദവുമായിരുന്നു.
കെ.രാജന്റെ മരണത്തിൽ സിനിമാരംഗത്തെ പ്രമുഖർ ഞെട്ടൽ രേഖപ്പെടുത്തി. മരണ വാർത്ത ഞെട്ടിച്ചെന്നും തുറന്നു സംസാരിക്കുന്ന വ്യക്തിത്വത്തെയാണ് നഷ്ടപ്പെട്ടതെന്നും ഖുഷ്ബു സുന്ദർ പ്രതികരിച്ചു. തമിഴ് സിനിമാരംഗത്തുണ്ടായ വലിയ നഷ്ടമെന്ന് ശരത് കുമാർ പറഞ്ഞു.
National
ചെന്നൈ: അണ്ണാ ഡിഎംകെയിൽ ഭിന്നത രൂക്ഷമാകുന്നു. പാർട്ടി അധ്യക്ഷൻ എടപ്പാടി കെ. പളനിസ്വാമിയെയും കൂട്ടാളികളായ എംഎൽഎമാരെയും അയോഗ്യരാക്കണമെന്ന് വിമത പക്ഷം ആവശ്യപ്പെട്ടു.
പാർട്ടി വിപ്പ് ലംഘിച്ച് ടിവികെ സർക്കാരിനെതിരേ വോട്ട് ചെയ്തതവരെ അയോഗ്യരാക്കണമെന്നാണ് വിമതരുടെ ആവശ്യം.
22 എംഎൽഎമാരാണ് പളനിസ്വാമിക്കൊപ്പമുള്ളത്. വിമത പക്ഷത്ത് 25 എംഎൽഎമാരുണ്ട്.
Kerala
പരവൂർ: തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ്സത്യപ്രതിജ്ഞ ചെയ്തതോടെ കേരളത്തിലും പാര്‍ട്ടി വേരുറപ്പിക്കാനൊരുങ്ങുന്നു. തമിഴ്നാടിനു പിന്നാലെ കേരളത്തിലും രാഷ്ട്രീയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ പാര്‍ട്ടി ലക്ഷ്യമിടുന്നുണ്ട്.
വൈകാതെ തന്നെ വിജയ് മക്കള്‍ ഇയക്കം കേരളത്തില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക യൂണിറ്റുകളായി മാറുമെന്നാണ് ഇവിടെ നേതൃപരമായ പങ്ക് വഹിക്കുന്നവർ നൽകുന്ന സൂചന. തിരുവനന്തപുരം, കൊല്ലം, പാലക്കാട് ജില്ലകളില്‍ കരുത്തുറ്റ സാന്നിധ്യമാകാന്‍ തങ്ങള്‍ക്ക് കഴിയുമെന്നാണ് സംഘടനയുടെ കണക്കുകൂട്ടല്‍. ഇതിന്റെ ഭാഗമായി കേരളത്തിലെ പുതിയ സംസ്ഥാന കമ്മിറ്റിയും ഉടന്‍ നിലവില്‍ വരും.
വിജയ്യുടെ സത്യപ്രതിജ്ഞാ ചടങ്ങ് എല്‍ഇഡി സ്ക്രീനുകളില്‍ തത്സമയം കണ്ടും വിജയ് ചിത്രങ്ങളിലെ പാട്ടുകള്‍ക്കൊപ്പം നൃത്തം വച്ചുമാണ് കേരളത്തിലെ പ്രവര്‍ത്തകരും ആരാധകരും ആഘോഷം ഉത്സവമാക്കിയത്. പതാകഗാനത്തിന്റെ അകമ്പടിയോടെ ഇരുചക്രവാഹനങ്ങളില്‍ തിരുവനന്തപുരത്തും കൊല്ലത്തും നഗരം ചുറ്റിയും മധുരം വിതരണം ചെയ്തുമായിരുന്നു വിജയ് മക്കള്‍ ഇയക്കം പ്രവര്‍ത്തകരുടെ ആഘോഷം.
വിജയ് മക്കള്‍ ഇയക്കത്തിന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ യൂണിറ്റുകളുള്ള തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ വന്‍ ആഘോഷങ്ങളാണ് നടന്നത്. ഈ രണ്ട് ജില്ലകളിലുമായി മാത്രം ഏകദേശം അഞ്ഞൂറോളം യൂണിറ്റുകളും അരലക്ഷത്തോളം അംഗങ്ങളുമുണ്ട്.
തമിഴ്നാട്ടിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയ്ക്കായി പ്രചാരണത്തിനിറങ്ങാന്‍ കേരളത്തിലെ പ്രവര്‍ത്തകരും സജീവമായി രംഗത്തുണ്ടായിരുന്നു. മികച്ച ഗ്രൗണ്ട് വര്‍ക്കിലൂടെയും വീട്ടമ്മമാരുടെ ഉള്‍പ്പെടെയുള്ളവരുടെ പിന്തുണയോടെയുമാണ് വിജയ് അധികാരം പിടിച്ചതെന്ന് കൊല്ലം ജില്ലാ സെക്രട്ടറി അനന്തു പടിക്കല്‍ പറഞ്ഞു.
2024ല്‍ 'ഗോട്ട്' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി വിജയ് അവസാനമായി തിരുവനന്തപുരത്ത് എത്തിയപ്പോള്‍ ലഭിച്ച വന്‍ സ്വീകരണം കേരളത്തിലെ അദ്ദേഹത്തിന്റെ സ്വാധീനത്തിന് തെളിവായിരുന്നു. ആ ചിത്രത്തില്‍ 'TN 07 CM 2026' എന്ന നമ്പര്‍ പ്ലേറ്റുള്ള കാറില്‍ വിജയ് എത്തുന്ന രംഗം വരാനിരിക്കുന്ന മാറ്റത്തിന്റെ സൂചനയായിരുന്നെന്ന് ആരാധകര്‍ ആവേശത്തോടെ ഓര്‍ത്തെടുക്കുന്നു.
National
ചെന്നൈ: തമിഴ്നാട്ടിൽ ഇന്ന് വിശ്വാസവോട്ടെടുപ്പ് നേരിടുന്ന വിജയ് സർക്കാരിനെ എതിർത്ത് വോട്ടുചെയ്യാൻ വിപ്പ് നൽകി എഐഎഡിഎംകെയിലെ ഇപിഎസ് പക്ഷം. എന്നാൽ എഐഎഡിഎംകെയിലെ വിമത പക്ഷം വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാൽ എഐഎഡിഎംകെയ്ക്കും ഇപിഎസിനും ഇന്നത്തെ ദിവസം നിർണായകമാണ്.
ഇന്ന് രാവിലെ 9.30നാണ് സഭ ചേരുന്നത്. 233 അംഗങ്ങളിൽ 120 എംഎൽഎമാരുടെ പിന്തുണയോടെയാണ് ടിവികെ സർക്കാർ രൂപീകരിച്ചത്. ഏറ്റവും വലിയ ഒറ്റകക്ഷിയായ ടിവികെയ്ക്ക് നാല് ദിവസം നീണ്ട രാഷ്ട്രീയ ചർച്ചകൾക്ക് ശേഷമാണ് സർക്കാർ രൂപീകരിക്കാനായത്. 118 എന്ന കേവലഭൂരിപക്ഷ മാന്ത്രിക സഖ്യ തികയ്ക്കാൻ കഴിഞ്ഞതോടെയാണ് ഗവർണർ അർലേക്കർ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചത്.
National
ചെന്നൈ: ടിവികെ പ്രവർത്തകർക്ക് പുതിയ നിർദേശവുമായി മുഖ്യമന്ത്രി വിജയ്. പാതയോര ബോർഡുകളും ബാനറുകളും സ്ഥാപിക്കരുതെന്നും ആൾക്കൂട്ടം എത്തുന്നയിടങ്ങളിൽ പ്രചാരണബോർഡുകൾ പാടില്ലെന്നാണ് വിജയ്യുടെ നിർദേശം.
ഗതാഗതം തടസപ്പെടുത്തി ഒന്നും ചെയ്യരുത്. പൊതുജനത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിൽ ജന്മദിനത്തിനും മറ്റും ആഘോഷങ്ങൾ സംഘടിപ്പിക്കരുത്. നിർദേശം ലംഘിച്ചാൽ കർശന നടപടി എന്നും മുഖ്യമന്ത്രി വിജയ് വ്യക്തമാക്കി.
അതിനിടെ, അധികാരത്തിലേക്കുള്ള പാതയിൽ ഒപ്പംനിന്ന സ്ത്രീകളുടെ കൈയടി നേടുന്ന പ്രഖ്യാപനവും നടത്തിയിരിക്കുകയാണ് മുഖ്യമന്ത്രി വിജയ്. സർക്കാർ മദ്യ വിതരണ സ്ഥാപനമായ ടാസ്മാക്കിന്റെ 4765 ഔട്ട്ലറ്റുകളിൽ 717 എണ്ണം രണ്ടാഴ്ചയ്ക്കകം അടച്ചുപൂട്ടാൻ വിജയ് ഉത്തരവിട്ടു.
ധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റാന്റുകള്‍ എന്നിവയുടെ 500 മീറ്റർ പരിധിയിലുള്ള മദ്യശാലകൾക്കാകും താഴു വീഴുക. ഇവയുടെ 50 മീറ്റർ ദൂരപരിധിയിൽ മദ്യശാലകൾ പാടില്ലെന്നാണ് നിലവിലെ നഗരസഭ ചട്ടം.
National
ചെന്നൈ: തമിഴ്നാട് നിയമസഭയുടെ ചരിത്രത്തിൽ പുതിയൊരു രാഷ്ട്രീയ പോരാട്ടത്തിന് സാക്ഷ്യം വഹിച്ച ആദ്യ ദിനങ്ങളിൽ മുഖ്യമന്ത്രി വിജയ്യും പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനും തമ്മിലുള്ള വാക്പോരും സൗഹൃദവും വാർത്തകളിൽ ഇടംപിടിച്ചു. ജെസിഡി പ്രഭാകറെ സ്പീക്കറായി തെരഞ്ഞെടുത്ത ചടങ്ങിൽ വിജയ് പങ്കുവെച്ച കഥയും ഉദയനിധി നടത്തിയ രാഷ്ട്രീയ പരാമർശവുമാണ് ചർച്ചയാകുന്നത്.
ജെസിഡി പ്രഭാകറെ സ്പീക്കർ കസേരയിലേക്ക് ആനയിക്കുന്ന വേളയിൽ, തന്റെ സ്വതസിദ്ധമായ ശൈലിയിൽ ഒരു 'കുട്ടി സ്റ്റോറി' പറഞ്ഞാണ് വിജയ് സഭയെ കയ്യിലെടുത്തത്. സ്പീക്കർ പദവിക്ക് പണ്ട് ആരും തയ്യാറാകാതിരുന്ന ഒരു കാലത്തെക്കുറിച്ചാണ് വിജയ് വിവരിച്ചത്.
പണ്ട് ബ്രിട്ടീഷ് പാർലമെന്റിൽ സ്പീക്കർ പദവി എന്നത് അതീവ അപകടം പിടിച്ച ഒന്നായിരുന്നു. പാർലമെന്റിന്റെ തീരുമാനങ്ങൾ രാജാവിനെ അറിയിക്കേണ്ട ചുമതല സ്പീക്കർക്കായിരുന്നു. സഭയുടെ നിലപാട് രാജാവിന് ഇഷ്ടപ്പെട്ടില്ലെങ്കിൽ സ്പീക്കറുടെ തല കൊയ്യാൻ വരെ അന്ന് രാജാവിന് അധികാരമുണ്ടായിരുന്നു.
അതുകൊണ്ടാണ് പുതിയ സ്പീക്കറെ കസേരയിലേക്ക് 'വലിച്ചു കൊണ്ടുപോകുന്ന' ഒരു രീതി ബ്രിട്ടീഷ് പാർലമെന്റിൽ ഉണ്ടായത്. ആ പാരമ്പര്യത്തിന്റെ ബാക്കിയായാണ് ഇന്നും സ്പീക്കറെ പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും ചേർന്ന് ആനയിക്കുന്നത്. തന്റെ പഴയ കോളേജ് സഹപാഠികൂടിയായ ഉദയനിധി സ്റ്റാലിൻ, പ്രഭാകറെ സ്പീക്കർ കസേരയിലേക്ക് ആനയിച്ചപ്പോൾ സഭയിൽ ചിരിപടർത്തിയ ഒരു മുഹൂർത്തമായിരുന്നു ഇത്.
സഭയിൽ വിജയ് സാന്നിധ്യമറിയിച്ച അതേ വേളയിൽ തന്നെ, തന്റെ വിവാദമായ 'സനാതന ധർമ' പരാമർശം ആവർത്തിച്ചുകൊണ്ട് ഉദയനിധി സ്റ്റാലിൻ ഭരണപക്ഷത്തെ ഞെട്ടിച്ചു. സനാതന ധർമം ഉന്മൂലനം ചെയ്യപ്പെടണം എന്ന തന്റെ പഴയ നിലപാടിൽ മാറ്റമില്ലെന്ന് അദ്ദേഹം സഭയിൽ പ്രഖ്യാപിച്ചു:
ജനങ്ങളെ ഭിന്നിപ്പിക്കുന്ന സനാതന ധർമത്തെ ഇല്ലാതാക്കണമെന്നും സാമൂഹിക നീതിക്ക് അത് തടസമാണെന്നും ഉദയനിധി പറഞ്ഞു.വിജയ്യും താനും ഒരേ കോളേജിൽ പഠിച്ചവരാണെങ്കിലും ഭരണകാര്യത്തിൽ താനാണ് സീനിയറെന്നും പുതിയ സർക്കാരിന് കാര്യങ്ങൾ പഠിപ്പിച്ചു കൊടുക്കാൻ ഡിഎംകെ സജ്ജമാണെന്നും അദ്ദേഹം പരിഹസിച്ചു. ഉദയനിധിയുടെ ഈ തമാശ കലർന്ന വെല്ലുവിളിയെ പുഞ്ചിരിയോടെയാണ് മുഖ്യമന്ത്രി വിജയ് സ്വീകരിച്ചത്.
സിനിമയിലെ രണ്ട് വമ്പൻ താരങ്ങൾ ഇപ്പോൾ തമിഴ്നാട് നിയമസഭയിൽ രണ്ട് ചേരികളിലായി എത്തുമ്പോൾ, വരും ദിവസങ്ങളിൽ സഭാനടപടികൾ കൂടുതൽ ആവേശം നിറഞ്ഞതാകുമെന്ന് ഉറപ്പാണ്. പാരമ്പര്യവും ചരിത്രവും ഓർമ്മിപ്പിച്ചുകൊണ്ട് വിജയ് തന്റെ രാഷ്ട്രീയ പക്വത തെളിയിച്ചപ്പോൾ, തന്റെ രാഷ്ട്രീയ നിലപാടുകളിൽ ഒരിഞ്ചുപോലും പിന്നോട്ടില്ലെന്ന് ഉദയനിധിയും വ്യക്തമാക്കി.
National
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ വിജയ് എന്ന സൂപ്പർതാരത്തെ ഒരു രാഷ്ട്രീയ ശക്തിയായി മാറ്റിയെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചത് തന്ത്രജ്ഞനായ ജോൺ ആരോഗ്യസാമിയാണ്. 53-കാരനായ ആരോഗ്യസാമിയും അദ്ദേഹത്തിന്റെ സ്ഥാപനമായ 'ജെപാക് പേഴ്സണ'യുമാണ് ടിവികെയുടെ ഓരോ നീക്കങ്ങൾക്കും പിന്നിലെ ബുദ്ധികേന്ദ്രമായി പ്രവർത്തിച്ചത്.
മുമ്പ് പിഎംകെ, എൻടികെ, സിദ്ധരാമയ്യ, ശിവസേന തുടങ്ങിയ പ്രമുഖ രാഷ്ട്രീയ പാർട്ടികൾക്കും നേതാക്കൾക്കും വേണ്ടി തന്ത്രങ്ങളൊരുക്കിയ അനുഭവസമ്പത്തുമായാണ് ആരോഗ്യസാമി വിജയ്യുടെ കൂടെ ചേർന്നത്. ബിജെപിയുമായുള്ള സഖ്യസാധ്യതകളെ തള്ളിക്കളയുകയും 234 മണ്ഡലങ്ങളിലും ഒറ്റയ്ക്ക് മത്സരിക്കണമെന്ന ഉറച്ച നിലപാടെടുക്കാൻ പാർട്ടിയെ പ്രേരിപ്പിക്കുകയും ചെയ്തത് ഇദ്ദേഹമാണ്.
ദ്രാവിഡ രാഷ്ട്രീയത്തെയും തമിഴ് ദേശീയതയെയും സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു പുതിയ രാഷ്ട്രീയ ശൈലി ടിവികെയ്ക്കായി അദ്ദേഹം രൂപപ്പെടുത്തി. ഇത് ഒരേസമയം ഡിഎംകെയ്ക്കും ബിജെപിക്കും വെല്ലുവിളിയുയർത്താൻ പാർട്ടിയെ സഹായിച്ചു. വിജയ് നടത്തിയ പ്രസംഗങ്ങളുടെ കരട് തയ്യാറാക്കിയതും സംസ്ഥാനവ്യാപകമായ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ രൂപരേഖ ഒരുക്കിയതും ആരോഗ്യസാമിയാണ്.
വിജയ് എന്ന നടന്റെ 'മാസ് ഇമേജിനെ' ചിട്ടയായ ഒരു രാഷ്ട്രീയ വ്യക്തിത്വത്തിലേക്ക് പരിവർത്തനം ചെയ്തതാണ് ആരോഗ്യസാമിയുടെ ഏറ്റവും വലിയ നേട്ടം. ഒരു സിനിമയുടെ തിരക്കഥ പോലെ കൃത്യമായ ആസൂത്രണത്തോടെ ഓരോ മണ്ഡലത്തിലും പാർട്ടിയുടെ സന്ദേശം എത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു.
തമിഴ്നാട് രാഷ്ട്രീയത്തിലെ ഈ പുതിയ മാറ്റത്തിന് പിന്നിലെ 'സ്ട്രാറ്റജിക് ആർക്കിടെക്റ്റ്'എന്നാണ് ഇപ്പോൾ രാഷ്ട്രീയ നിരീക്ഷകർ ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.
National
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് ചുമതലയേറ്റതിന് പിന്നാലെ, നിയമസഭാ സ്പീക്കറായി മുതിർന്ന രാഷ്ട്രീയ നേതാവും ടിവികെ നേതാവുമായ ജെസിഡി പ്രഭാകർ തെരഞ്ഞെടുക്കപ്പെട്ടു. പുതുതായി രൂപീകരിച്ച വിജയ് സർക്കാരിന്റെ ഭരണപരമായ മികവിനും നിയമസഭാ നടപടികളിലെ പക്വതയ്ക്കും അടിവരയിടുന്നതാണ് പ്രഭാകറുടെ ഈ നിയമനം.
വിജയ് എന്ന സൂപ്പർതാരത്തിന്റെ ജനപ്രീതിയിലാണ് ടിവികെ രാഷ്ട്രീയത്തിൽ ചുവടുറപ്പിച്ചതെങ്കിലും, സഭാ നടപടികളിൽ പരിചയസമ്പന്നനായ ഒരു നേതാവിനെ തന്നെ സ്പീക്കർ സ്ഥാനത്തേക്കു കൊണ്ടുവരാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു. പതിറ്റാണ്ടുകളായി തമിഴ്നാട് രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യമായ പ്രഭാകർ, നിയമസഭാ ചട്ടങ്ങളിലും ഭരണരീതികളിലുമുള്ള തന്റെ അഗാധമായ അറിവ് മുൻനിർത്തിയാണ് ഈ പദവിയിലെത്തുന്നത്.
തമിഴ് രാഷ്ട്രീയത്തിലെ പല അധികാര മാറ്റങ്ങൾക്കും സാക്ഷിയായ പ്രഭാകർ, തമിഴ്നാട് രാഷ്ട്രീയത്തിലെ പഴയ തലമുറയെയും പുതിയ തലമുറയെയും ബന്ധിപ്പിക്കുന്ന കണ്ണിയായാണ് വിലയിരുത്തപ്പെടുന്നത്. കന്നി സർക്കാരിന്റെ തുടക്കത്തിൽ സഭാനടപടികൾ സുഗമമായി മുന്നോട്ട് കൊണ്ടുപോകാൻ പ്രഭാകറുടെ സാന്നിധ്യം സഹായിക്കുമെന്ന് നിരീക്ഷകർ കരുതുന്നു.
പാർട്ടിക്കുള്ളിലെ ശക്തനായ നേതാവായ അദ്ദേഹം, വിജയ്യുടെ ആദ്യ മന്ത്രിസഭയിലെ ഏറ്റവും പ്രധാനപ്പെട്ട ഭരണഘടനാ പദവികളിലൊന്നിനാണ് ഇപ്പോൾ അർഹനായിരിക്കുന്നത്. സഭയിലെ രാഷ്ട്രീയ ചർച്ചകളെ നിയന്ത്രിക്കാനും പ്രതിപക്ഷത്തെ പക്വതയോടെ നേരിടാനും പ്രഭാകറുടെ നിയമനം ടിവികെ സർക്കാരിനു കരുത്തേകും.
National
ചെന്നൈ: തമിഴ്നാട് നിയമസഭയിൽ എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ നാടകീയ രംഗങ്ങൾ. നിയുക്ത മന്ത്രി എസ്. കീർത്തനയ്ക്ക് തെരഞ്ഞെടുപ്പ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ കഴിയാത്തതിനെത്തുടർന്ന് സത്യപ്രതിജ്ഞ ചെയ്യാനായില്ല. ചീഫ് മിനിസ്റ്റർ സി. ജോസഫ് വിജയ് ഉൾപ്പെടെയുള്ള മറ്റ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിലാണ് കീർത്തനയ്ക്ക് മടങ്ങേണ്ടി വന്നത്.
ശിവകാശി മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ കീർത്തനയെ സത്യപ്രതിജ്ഞയ്ക്കായി നിയമസഭാ പ്രിൻസിപ്പൽ സെക്രട്ടറി കെ. ശ്രീനിവാസൻ ക്ഷണിച്ചു. എന്നാൽ, ഭരണഘടനാപരമായ നടപടിക്രമങ്ങളുടെ ഭാഗമായി ഹാജരാക്കേണ്ട 'തെരഞ്ഞെടുപ്പ് സർട്ടിഫിക്കറ്റ്' അവരുടെ പക്കൽ ഉണ്ടായിരുന്നില്ല.
സർട്ടിഫിക്കറ്റ് ഇല്ലാതെ സത്യപ്രതിജ്ഞ അനുവദിക്കാനാവില്ലെന്ന് സെക്രട്ടറി വ്യക്തമാക്കി. എംഎൽഎമാർ സർട്ടിഫിക്കറ്റ് നിർബന്ധമായും കൊണ്ടുവരണമെന്ന് നേരത്തെ തന്നെ ഔദ്യോഗികമായി അറിയിച്ചിരുന്നു.
കോൺഗ്രസിലെ അശോകൻ ജിയെ 11,670 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് കീർത്തന തെരഞ്ഞെടുക്കപ്പെട്ടത്. എഐഎഡിഎംകെയിലെ കരുത്തനായ കെ.ടി. രാജേന്ദ്ര ബാലാജിയെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയായിരുന്നു ഈ കന്നിക്കാരിയുടെ വിജയം.
തെരഞ്ഞെടുപ്പ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്ക് ഇവർക്ക് പിന്നീട് സത്യപ്രതിജ്ഞ ചെയ്യാമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മന്ത്രിസഭയിലെ ഒൻപതാമത്തെ റാങ്കുള്ള മന്ത്രിയായാണ് കീർത്തനയെ നിശ്ചയിച്ചിരുന്നത്. സർട്ടിഫിക്കറ്റ് മറന്നത് മൂലം ഏറ്റവും ഒടുവിൽ സത്യപ്രതിജ്ഞ ചെയ്യേണ്ടി വന്നതും വലിയ ചർച്ചയായിട്ടുണ്ട്. മേയ് 11-ന് നടന്ന ചടങ്ങിൽ മറ്റ് എം.എൽ.എമാരെല്ലാം വിജയകരമായി സത്യപ്രതിജ്ഞ പൂർത്തിയാക്കി.
National
ചെന്നൈ: തമിഴ്നാട് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് വിജയ്. പ്രോടേം സ്പീക്കർ കറുപ്പയ്യ സത്യവാചകം ചൊല്ലിക്കൊടുത്തു. പതിനേഴാമത് തമിഴ്നാട് നിയമസഭയുടെ ആദ്യ സമ്മേളനമാണ് ഇന്ന് ആരംഭിച്ചത്. രാവിലെ 9.30ന് തുടങ്ങിയ സഭാ നടപടികളില്‍ എംഎല്‍എമാരുടെ സത്യപ്രതിജ്ഞയാണ് പ്രധാന അജണ്ട. വിജയ് ഉൾപ്പെടെ ടിവികെയിൽ നിന്ന് 99 പേര് ആദ്യമായാണ് നിയമസഭാംഗങ്ങളായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്.
ചൊവ്വാഴ്ചയാണ് സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ്. ശോലവണ്ടന്‍ മണ്ഡലത്തിലെ ടിവികെ എംഎല്‍എയായ എം.വി. കറുപ്പയ്യയെ പ്രോ ടേം സ്പീക്കറായി ഞായറാഴ്ച തെരഞ്ഞെടുത്തിരുന്നു. ബുധനാഴ്ചയ്ക്കകം വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാണ് ഗവർണറുടെ നിർദേശം.
അതേസമയം, ഉദയനിധി സ്റ്റാലിനും സത്യപ്രതിജ്ഞ ചെയ്തു. എം.കെ. സ്റ്റാലിൻ അടക്കം പല മുതിർന്ന ഡിഎംകെ നേതാക്കളും പരാജയപ്പെട്ട സാഹചര്യത്തിൽ ഉദയനിധി സ്റ്റാലിൻ ആണ് ഡിഎംകെ നിയമസഭാ കക്ഷി നേതാവ്.
വിജയ്യുടെ നേതൃത്വത്തിലുള്ള ടിവികെ സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് അധികാരമേറ്റെടുത്തത്. അറുപതു വര്‍ഷത്തിന് ശേഷമാണ് ദ്രാവിഡ പാര്‍ട്ടിയല്ലാത്ത ഒരു പാര്‍ട്ടി തമിഴ്നാട്ടില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നത്. വിജയ്ക്ക് പുറമെ ഒമ്പത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തിരുന്നു. പൊതുഭരണം, ആഭ്യന്തരം, പോലീസ് വകുപ്പുകള്‍ വിജയ് കൈകാര്യം ചെയ്യും.
ടിവികെ ജനറല്‍ സെക്രട്ടറിമാരായ എന്‍. ആനന്ദ്, ആദവ് അര്‍ജുന, നിര്‍മല്‍ കുമാര്‍, മുന്‍ ഐആര്‍എസ് ഉദ്യോഗസ്ഥനും ടിവികെ ചീഫ് കോ-ഓര്‍ഡിനേറ്ററുമായ കെ.എ. സെങ്കോട്ടയ്യന്, ടിവികെ ട്രഷറര്‍ പി. വെങ്കട്ടരമണന്, ഈറോഡ് എംഎല്‍എ രാജ്മോഹന്‍, ടിവികെ ജില്ലാ സെക്രട്ടറി ഡോ. ടി.കെ. പ്രഭു, ശിവകാശി എംഎല്‍എ എസ്. കീര്‍ത്തന എന്നിവരാണ് വിജയ്ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തത്.
National
ചെന്നൈ: ടിവികെ സർക്കാർ അധികാരമേറ്റതോടെ പതിനേഴാമത് തമിഴ്നാട് നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് തുടങ്ങും. രാവിലെ 9.30ന് തുടങ്ങുന്ന സഭാ നടപടികളില്‍ എംഎല്‍എമാരുടെ സത്യപ്രതിജ്ഞയാണ് ഇന്നത്തെ പ്രധാന അജണ്ട. നാളെയാണ് സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ്. ശോലവണ്ടന്‍ മണ്ഡലത്തിലെ ടിവികെ എംഎല്‍എയായ എം.വി. കറുപ്പയ്യയെ പ്രോ ടേം സ്പീക്കറായി ഇന്നലെ തെരഞ്ഞെടുത്തിരുന്നു.
വിജയ്യുടെ നേതൃത്വത്തിലുള്ള ടിവികെ സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് അധികാരമേറ്റെടുത്തത്. അറുപതു വര്‍ഷത്തിന് ശേഷമാണ് ദ്രാവിഡ പാര്‍ട്ടിയല്ലാത്ത ഒരു പാര്‍ട്ടി തമിഴ്നാട്ടില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നത്. വിജയ്ക്ക് പുറമെ ഒമ്പത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തിരുന്നു. പൊതുഭരണം, ആഭ്യന്തരം, പോലീസ് വകുപ്പുകള്‍ വിജയ് കൈകാര്യം ചെയ്യും.
ടിവികെ ജനറല്‍ സെക്രട്ടറിമാരായ എന്‍. ആനന്ദ്, ആദവ് അര്‍ജുന, നിര്‍മല്‍ കുമാര്‍, മുന്‍ ഐആര്‍എസ് ഉദ്യോഗസ്ഥനും ടിവികെ ചീഫ് കോര്‍ഡിനേറ്ററുമായ കെ.എ. സെങ്കോട്ടയ്യന്, ടിവികെ ട്രഷറര്‍ പി. വെങ്കട്ടരമണന്, ഈറോഡ് എംഎല്‍എ രാജ്മോഹന്‍, ടിവികെ ജില്ലാ സെക്രട്ടറി ഡോ. ടി.കെ. പ്രഭു, ശിവകാശി എംഎല്‍എ എസ്. കീര്‍ത്തന എന്നിവരാണ് വിജയ്ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തത്. ഉദയനിധി സ്റ്റാലിനെ നിയമസഭാ കക്ഷി നേതാവായി ഡിഎംകെയും തെരഞ്ഞെടുത്തിരുന്നു.
National
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ ആറ് പതിറ്റാണ്ടിനിപ്പുറം ദ്രാവിഡ കക്ഷികളല്ലാത്ത ഒരു പാർട്ടി അധികാരത്തിലെത്തുന്ന ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ ചെന്നൈ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ പ്രമുഖരുടെ നിര തന്നെയുണ്ടായിരുന്നു. എന്നാൽ രാഷ്ട്രീയ നേതാക്കൾക്കിടയിൽ തന്റെ ലളിതവും മനോഹരവുമായ വേഷം കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റിയത് നടി തൃഷ കൃഷ്ണനാണ്.
ഐസ് ബ്ലൂ നിറത്തിലുള്ള പട്ടുസാരി ധരിച്ചാണ് തൃഷ ചടങ്ങിനെത്തിയത്. മുല്ലപ്പൂ ചൂടിയ ഹെയർ ബണ്ണും മിതമായ ആഭരണങ്ങളും താരത്തിന്റെ ലുക്കിന് കൂടുതൽ ചാരുത നൽകി. സത്യപ്രതിജ്ഞാ ചടങ്ങിലുടനീളം മുൻനിരയിൽ തന്നെ ഇരുന്ന തൃഷയുടെ ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ചടങ്ങിലെ രാഷ്ട്രീയ പ്രാധാന്യത്തോടൊപ്പം തന്നെ ഗ്ലാമർ ലോകത്തെ ഈ സാന്നിധ്യവും മാധ്യമങ്ങൾ വലിയ രീതിയിൽ റിപ്പോർട്ട് ചെയ്തു.
നാല് ദിവസത്തെ അനിശ്ചിതത്വങ്ങൾക്കും സഖ്യകക്ഷികളുമായുള്ള ചർച്ചകൾക്കും ശേഷമാണ് വിജയ്യുടെ തമിഴക വെട്രി കഴകം തമിഴ്നാട്ടിൽ സർക്കാർ രൂപീകരിച്ചത്. 118 എന്ന കേവല ഭൂരിപക്ഷം മറികടന്നതോടെയാണ് വിജയ് തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റത്.
വിജയ്യുടെ കുടുംബാംഗങ്ങൾ ചടങ്ങിൽ നിന്ന് വിട്ടുനിന്നത് ചർച്ചയാകുന്ന സാഹചര്യത്തിൽ തൃഷയുടെ സജീവമായ പങ്കാളിത്തം വലിയ രീതിയിലുള്ള വ്യാഖ്യാനങ്ങൾക്കും ഇടനൽകിയിട്ടുണ്ട്. സിനിമയിലെ മികച്ച ജോഡികൾ എന്നതിലുപരി രാഷ്ട്രീയമായ പുതിയ ചുവടുവെപ്പുകളിലും തന്റെ അടുത്ത സുഹൃത്തിന് പിന്തുണയുമായി തൃഷ എത്തിയത് ആരാധകർക്കിടയിൽ ആവേശമായി മാറിയിരിക്കുകയാണ്.
National
ചെന്നൈ: ചെന്നൈയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ സത്യപ്രതിജ്ഞാ ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ വിജയ്, തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി. രാഹുൽ ഗാന്ധിയെ 'സഹോദരൻ' എന്നാണ് വിജയ് വിശേഷിപ്പിച്ചത്. മുഖ്യമന്ത്രി എന്ന നിലയിലുള്ള തന്റെ ആദ്യ പ്രസംഗത്തിൽ 'മതേതരത്വം' എന്ന വാക്കിനാണ് വിജയ് ഏറ്റവും കൂടുതൽ ഊന്നൽ നൽകിയത്.
മതേതര വിരുദ്ധ ശക്തികളുമായി ഒത്തുതീർപ്പില്ലെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾക്ക് വലിയ ആവേശം നൽകിയിട്ടുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത രാഹുൽ ഗാന്ധിയുമായി വിജയ് വേദി പങ്കിട്ടത് ദേശീയ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടി. "എന്റെ സഹോദരൻ രാഹുൽ ഗാന്ധി" എന്നാണ് വിജയ് അദ്ദേഹത്തെ സംബോധന ചെയ്തത്. തമിഴ്നാട്ടിൽ ഡിഎംകെയുമായുള്ള ബന്ധം ഉപേക്ഷിച്ചാണ് കോൺഗ്രസ് വിജയ്യുടെ ടിവികെയുമായി സഹകരിക്കുന്നത്.
മതേതര ശക്തികളുടെ ഐക്യത്തെക്കുറിച്ച് വിജയ് സംസാരിച്ചതോടെ അദ്ദേഹം ഇന്ത്യ സഖ്യത്തിന്റെ ഭാഗമാകുമോ എന്ന ചോദ്യം ശക്തമായിട്ടുണ്ട്. ഡിഎംകെ സഖ്യം വിട്ട് കോൺഗ്രസ് വിജയ്ക്കൊപ്പം ചേർന്നത് തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയൊരു അധികാരമാറ്റത്തിനാണ് വഴിതെളിച്ചത്. "ഞാൻ മാത്രമായിരിക്കും ഏക അധികാരകേന്ദ്രം" എന്ന വിജയ്യുടെ പ്രഖ്യാപനം ഭരണത്തിൽ തന്റെ പൂർണ നിയന്ത്രണം ഉണ്ടാകുമെന്ന വ്യക്തമായ മുന്നറിയിപ്പാണ്.
National
ചെന്നൈ: തമിഴ്നാട്ടിൽ പ്രതിപക്ഷ നേതാവായി ഉദയനിധി സ്റ്റാലിനെ തെരഞ്ഞെടുത്തു. ഇന്ന് ചേർന്ന യോഗത്തിൽ ഡിഎംകെ നിയമസഭാകക്ഷി നേതാവായി ഉദയനിധി സ്റ്റാലിനെ തെരഞ്ഞെടുത്തു. ഇതോടെ തമിഴ്നാട്ടിൽ വിജയ്-ഉദയനിധി അങ്കത്തിന് കളമൊരുങ്ങും.
ഡിഎംകെ മുഖ്യമന്ത്രിയായിരുന്ന എം.കെ. സ്റ്റാലിൻ പരാജയപ്പെട്ടതോടെയാണ് മകൻ ഉദയനിധി സ്റ്റാലിൻ പ്രതിപക്ഷനേതാവായി തെരഞ്ഞെടുത്തത്. മുൻ മന്ത്രി കെ.എൻ. നെഹ്റുവിനെ പ്രതിപക്ഷ ഉപനേതാവായും തെരഞ്ഞെടുത്തു.
ചെപ്പോക്ക് തിരുവള്ളിക്കേനിയിൽ 7140 വോട്ടിനാണ് ടിവികെ സ്ഥാനാർഥിയും മുൻ കോൺഗ്രസ് നേതാവുമായ ഡി. സെൽവത്തെ ഉദയനിധി തോൽപ്പിച്ചത്. 108 സീറ്റുകള്‍ നേടിയാണ് വിജയ് അധികാരത്തിലെത്തിയത്. 59 സീറ്റുകളാണ് ഡിഎംകെയ്ക്ക് നേടാനായത്.
National
തിരുച്ചിറപ്പള്ളി: തമിഴ്നാട് മുഖ്യമന്ത്രിയും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ് തിരുച്ചിറപ്പള്ളി ഈസ്റ്റ് നിയമസഭാ മണ്ഡലത്തിൽ നിന്നും രാജിവെച്ചു. തമിഴ്നാടിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് രണ്ട് മണ്ഡലങ്ങളിൽ വിജയിച്ച വിജയ് പെരമ്പൂർ നിലനിർത്തിക്കൊണ്ട് തിരുച്ചിറപ്പള്ളി ഈസ്റ്റ് സീറ്റ് ഒഴിയാൻ തീരുമാനിച്ചത്.
ചെന്നൈ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം അദ്ദേഹം കോട്ട സെന്റ് ജോർജ് സമുച്ചയത്തിലെ സെക്രട്ടേറിയറ്റിലെത്തി ചുമതലയേറ്റു. സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം ജനങ്ങളെ അഭിസംബോധന ചെയ്ത വിജയ് വൈകാരികമായ പ്രസംഗമാണ് നടത്തിയത്. തന്റെ സർക്കാർ തമിഴ്നാട്ടിൽ "യഥാർത്ഥ മതേതര, സാമൂഹ്യനീതി" യുഗത്തിന് തുടക്കം കുറിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
"സാധാരണക്കാരുടെ മനസ്സ് എന്താണെന്നും അവരുടെ ജീവിതം എങ്ങനെയുള്ളതാണെന്നും എനിക്ക് നന്നായി അറിയാം. ഒരു സാധാരണ അസിസ്റ്റന്റ് ഡയറക്ടറുടെ മകനായാണ് ഞാൻ ജനിച്ചത്. മന്ന കുടുംബത്തിൽ നിന്നല്ല ഞാൻ വരുന്നത്. നിങ്ങളുടെ മകനായോ സഹോദരനായോ ആണ് ഞാൻ എന്നെ കാണുന്നത്. നിങ്ങൾ എന്നെ അങ്ങനെ കണ്ടതുകൊണ്ടാണ് സിനിമയിൽ എനിക്ക് ഇത്രയും വലിയ സ്ഥാനം നൽകിയത്." - വിജയ് പറഞ്ഞു.
അപ്രായോഗികമായ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ വഞ്ചിക്കില്ലെന്ന് വിജയ് വ്യക്തമാക്കി. താൻ ഒരു പ്രവാചകനോ ദൈവദൂതനോ അല്ലെന്നും ഒരു സാധാരണ മനുഷ്യനാണെന്നും അദ്ദേഹം പറഞ്ഞു. സാധ്യമായ കാര്യങ്ങൾ മാത്രമേ താൻ വാഗ്ദാനം ചെയ്യൂവെന്നും വിജയ് വ്യക്തമാക്കി.കോടിക്കണക്കിന് ആളുകൾ ഒപ്പമുള്ളപ്പോൾ ഏത് അസാധ്യമായ കാര്യത്തെയും നേരിടാൻ തനിക്ക് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം ജനങ്ങളോട് പറഞ്ഞു.
National
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ സിനിമാ സ്റ്റൈൽ പ്രസംഗവുമായി വിജയ്. താൻ വിശപ്പിന്റെ വില അറിയുന്നവനാണെന്ന് പറഞ്ഞാണ് പ്രസംഗം ആരംഭിച്ചത്.
സിനിമയിലെ സഹ സംവിധായകന്റെ മകനാണ് താൻ. വിശപ്പിന്റെ വിലയെന്തെന്ന് നന്നായി അറിഞ്ഞയാളാണ്. നിങ്ങളിൽ ഒരുവനാണ്. നിങ്ങളുടെ മകനായും സഹോദരനായും സുഹൃത്തായുമെല്ലാം താൻ ഉണ്ടാകുമെന്നും വിജയ് പറഞ്ഞു..
'നിങ്ങൾക്കായി വന്ന് നിങ്ങളുടെ വിജയ് ആയി മാറി. അത്രയും സ്നേഹവും വിശ്വാസവും നിങ്ങൾ തന്നു. ഈ യാത്രയിൽ ഒരുപാട് വേദനകൾ ഉണ്ടായി. എനിക്കൊപ്പം നിന്ന നിങ്ങൾക്കും വേദനകൾ അനുഭവിക്കേണ്ടി വന്നു.'- വിജയ് പ്രസംഗത്തിൽ പറഞ്ഞു.
ജനങ്ങളുടെ ചില്ലിക്കാശ് പോലും കൈകൊണ്ട് തൊടില്ലെന്ന് ഉറപ്പ് നൽകിയ വിജയ് മുൻ ഡിഎംകെ സർക്കാരിനെയും കടന്നാക്രമിച്ചു. സർക്കാരിന്റെ നിലവിലെ സ്ഥിതി വഷളാണെന്നും ഖജനാവ് കാലിയാക്കിക്കൊണ്ടാണ് മുൻ സർക്കാർ പോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മതേതരമായ സർക്കാരാണ് അധികാരത്തിലേൽക്കുന്നതെന്നും പുതിയ ഭരണവും പുതിയ യുഗവുമാണ് പിറക്കുന്നതെന്നും വിജയ് ആവർത്തിച്ചു.
ഓരോ മാസവും 200 യൂണിറ്റ് സൗജന്യ വൈദ്യുതി, സംസ്ഥാനത്ത് സ്ത്രീ സുരക്ഷയ്ക്കും ലഹരി ഉന്മൂലനം ചെയ്യുന്നതിനും പ്രത്യേക സ്ക്വാഡ് രൂപീകരണം എന്നിവ അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കിക്കൊണ്ടാണ് വിജയ് അധികാരമേറ്റത്.
സത്യപ്രതിജ്ഞയ്ക്ക് ശേഷമുള്ള പ്രസംഗത്തിൽ രാഹുൽ ഗാന്ധിക്കും കെ.സി. വേണുഗോപാലിനും എം.എ. ബേബിക്കും വിജയ് നന്ദി പറഞ്ഞു. ജനങ്ങൾക്കും തനിക്ക് വേണ്ടി വോട്ടഭ്യർഥിച്ച കുട്ടികൾക്കും വിജയ് നന്ദി പറഞ്ഞു.
National
ചെന്നൈ: ഒരു തട്ടുപൊളിപ്പന്‍ സിനിമാക്കഥയുടെ ചേരുവകളെല്ലാം നിറഞ്ഞൊരു പോരാട്ടത്തിനൊടുവിൽ തമിഴകത്തിന്റെ തലൈവനായി തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) നായകന് ജോസഫ് വിജയ് എന്ന വിജയ്.
പാര്‍ട്ടി രൂപീകരിച്ച് രണ്ടുവര്‍ഷത്തിനുള്ളില്‍ ടിവികെയുടെ ആദ്യ തെരഞ്ഞെടുപ്പില്‍തന്നെ അധികാരത്തിലെത്തിയതോടെ ആരാധകരും ആവേശക്കൊടുമുടിയിലാണ്.
കൃത്യമായ പദ്ധതികളിലൂടെയാണ് വിജയ് പാര്‍ട്ടിയെ നയിച്ചിരുന്നത്. 2009ല്‍ ഫാന്ക്ലബ്ബുകള് രൂപീകരിച്ചാണു നടന് തന്റെ രാഷ്ട്രീയമോഹത്തിനു തുടക്കമിടുന്നത്. വിജയ് മക്കള്‍ ഇയക്കം എന്ന കൂട്ടായ്മ ആദ്യമാസങ്ങളിലെ മെല്ലപ്പോക്കിനുശേഷം നിയമസഭാ മണ്ഡലങ്ങളിലെ എല്ലാ ബൂത്തുകളിലും സന്നദ്ധപ്രവര്‍ത്തനങ്ങളുമായി ഫാന്ക്ലബ്ബുകള് സജീവമായി. സന്നദ്ധപ്രവര്ത്തനത്തിനൊപ്പം വിദ്യാഭ്യാസത്തിനുള്ള സഹായവുമായിരുന്നു മുഖ്യപരിപാടി. ഇത്തവണ യുവജനത മൊത്തത്തില്‍ വിജയിനൊപ്പം നിന്നതും ഈ തുടക്കത്തില്‍നിന്നാണ്.
പിന്നാലെ 2011ല്‍ എഐഎഡിഎംകെ മുന്നണിയെ പരസ്യമായി പിന്തുണച്ച് വിജയ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഹരിശ്രീ കുറിച്ചു. 2010 മുതല്‍ പത്തുവര്‍ഷത്തിനിടെ അഭിനയിച്ച ചിത്രങ്ങളിലെല്ലാം അതിശക്തമായ രാഷ്ട്രീയസന്ദേശങ്ങള്‍ ഉള്‍പ്പെടുത്തി ജനമനസിനെ സ്വാധീനിക്കുന്നതിനും നടനു കഴിഞ്ഞിരുന്നു. ഇതിനിടെ 2019ല്‍ പൗരത്വഭേതഗതി നിയമത്തിനെതിരേ അതിശക്തമായി പ്രതികരിച്ചതോടെ സിനിമയ്ക്കും അപ്പുറം അധികാരമാണ് പരമലക്ഷ്യമെന്നു വിജയ് പ്രഖ്യാപിക്കുകയായിരുന്നു.
2021 തദ്ദേശ തെരഞ്ഞെടുപ്പില്‍ ഫാന്‍ക്ലബ് ഭാരവാഹികള്‍ ജനവിധി തേടിയ ഭൂരിഭാഗം സീറ്റുകളിലും വിജയിച്ചു. ഇതോടെയാണ് ജനം ഒപ്പമുണ്ടെന്ന് വിജയ് ഉറപ്പിച്ചതും ടിവികെയുടെ രൂപീകരണത്തിലേക്കു തിരിഞ്ഞതും. ഇതുവഴി അരനൂറ്റാണ്ടിനിടെ തമിഴ്സിനിമയിലെ ഒരു നായകനും സ്വന്തമാക്കാന്‍ കഴിയാത്ത രാഷ്ട്രീയനേട്ടം വിജയ് സ്വന്തമാക്കുകയും ചെയ്തു.1977ല്‍ തമിഴ് രാഷ്ട്രീയത്തിന്റെ ചേരുവകള്‍ മാറ്റിയെഴുതി എം.ജി. രാമചന്ദ്രന് എന്ന എംജിആര്‍ അധികാരത്തിലെത്തിയശേഷം ആദ്യമായാണ് ഒരു സിനിമാനടന് അധികാരത്തിലെത്തുന്നത്.
കണക്കുകളിൽ എംജിആറാണ് മുൻഗാമിയെങ്കിലുംഅധികാരത്തിലേക്കുള്ള പ്രയാണത്തിൽ വിജയ് പിന്തുടരുന്നത് ആന്ധ്രയെ അടക്കിഭരിച്ച എൻടിആറിനെ (എൻ.ടി. രാമറാവു) തന്നെയാണ്.
പാർട്ടി രൂപീകരിച്ച് ചുരുങ്ങിയകാലംകൊണ്ട് എൻടിആറിനെപ്പോലെ ടിവികെ നേതാവിനും അധികാരം സ്വന്തമാക്കാനായി. പാർട്ടി രൂപീകരിച്ച് അഞ്ചാം വർഷമാണ് എംജിആറിന്റെ തെരഞ്ഞെടുപ്പ് വിജയം. 1972ലാണ് ഓൾ ഇന്ത്യ അണ്ണ ദ്രാവിഡ മുന്നേറ്റ കഴകം (എഐഎഡിഎംകെ) രൂപീകരിച്ചത്. എംജിആർ ഭരണത്തിലെത്തിയത് 1977ലും.
എന്നാൽ ടിഡിപി രൂപീകരിച്ച് ഒന്‍പത് മാസത്തിനുശേഷം, 1983ൽ നടന്ന തെരഞ്ഞെടുപ്പിൽ എൻടിആർ ഭരണത്തിലെത്തി. 27 വർഷത്തെ കോൺഗ്രസ് ഭരണത്തിന് അന്ത്യംകുറിച്ച് 1983 ജനുവരി ഒന്‍പതിന് എൻടിആർ ആന്ധ്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സെന്റ് ജോർജ് കോട്ടയിലേക്കുള്ള വിജയിന്റെ യാത്രയും ഇതിനു സമാനമായ വേഗത്തിലാണ്.
National
ചെന്നൈ: തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ടിവികെ അധ്യക്ഷൻ വിജയ്. ചെന്നൈ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്.
ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്.
വിപുലമായ ചടങ്ങാണ് ഒരുക്കിയിരുന്നത്. ചടങ്ങിന് സാക്ഷിയാകാൻ വിജയ്യുടെ കുടുംബാഗങ്ങളും ടിവികെ പ്രവർത്തകരും സിനിമാ താരങ്ങളും അടക്കം വലിയ നിരയാണ് എത്തിയത്. 120 എംഎൽഎമാരുടെ പിന്തുണയോടെയാണ് ടിവികെയുടെ സർക്കാർ രൂപീകരിച്ചത്.
വിജയ്ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുന്നത് ഒമ്പക് മന്ത്രിമാരാണ്. നിലവില്‍ പുറത്തിറക്കിയിരിക്കുന്ന ലിസ്റ്റില്‍ കോണ്‍ഗ്രസ് മന്ത്രിമാരില്ല. കോൺഗ്രസ് മന്ത്രിമാരെ വിശ്വാസവോട്ടിന് ശേഷമായിരിക്കും പ്രഖ്യാപിക്കുക.
ഒമ്പത് മന്ത്രിമാരില്‍ ഒരു വനിതാ മന്ത്രിയും ഉൾപ്പെട്ടിട്ടുണ്ട്. സെല്‍വി എസ്. കീർത്തന എന്ന 29 വയസുകാരി. എറ്റവും പ്രായം കുറഞ്ഞ മന്ത്രി എന്ന പ്രത്യേകതയും കീർത്തനയ്ക്കുണ്ട്. ശിവകാശിയില്‍ നിന്നുള്ള എംഎൽഎയാണ് കീർത്തന. ടിവികെയുടെ പ്രായം കുറഞ്ഞ വനിത എംഎൽഎയും കൂടിയാണ്. പൊളിറ്റിക്കൽ കൺസൾട്ടന്റ് ആയിരുന്നു.
മറ്റ് മന്ത്രിമാർ: എൻ. ആനന്ദ്, കെ.എ. സെങ്കോട്ടയ്യൻ, കെ.ജി. അരുൺരാജ്, ആധവ് അർജുന, പി. വെങ്കട്ടരമണൻ, രാജ്മോഹൻ, സി.ടി.ആർ. നിർമൽകുമാർ, ഡോ.കെ.ടി. പ്രഭു.
Leader Page
എംജി ആറിനും ജയലളിതയ്ക്കും ശേഷം തമിഴകം ഭരിക്കാന്‍ ഒരു പുത്തന്‍ താരോദയം. സിനിമാ സ്ക്രീനില്‍നിന്നു ചെന്നൈ സെന്റ് ജോര്‍ജ് കോട്ടയിലെ മുഖ്യമന്ത്രി കസേരയിലേക്ക് ജോസഫ് വിജയ് ചന്ദ്രശേഖര്‍ എന്ന ഇളയ ദളപതിയുടെ കടന്നു വരവരവ് അപ്രതീക്ഷിതവും അതിവേഗത്തിലുമായിരുന്നു. കോടികളുടെ താരമൂല്യവുമായി 69 സിനിമകളില്‍ അഭിനയിച്ച അന്പത്തിരണ്ടുകാരന് രാഷ്ട്രീയനേതാവായി വളരാന്‍ രണ്ടു വര്‍ഷമേ വേണ്ടിവന്നുള്ളു.
വന്കോടികള് പ്രതിഫലമുള്ള സിനിമാലോകം ഉപേക്ഷിച്ചാണ് വിജയ് ഇനി ഏഴരക്കോടി ജനങ്ങളുള്ള തമിഴകം ഭരിക്കുക. എം.കെ. സ്റ്റാലിന്റെ ഡിഎംകെയെയും എടപ്പാടി പളനിസ്വാമിയുടെ എഐഎഡിഎംകെയെയും നിഷ്പ്രഭമാക്കി തമിഴക വെട്രി കഴകം (ടിവികെ) നിയസഭാ വിധിയെഴുത്തില്‍ 108 സീറ്റുകള്‍ പിടിച്ചത് അപ്രതീക്ഷിതമായിരുന്നു.
കേവലഭൂരിപക്ഷത്തിനുള്ള പത്ത് സീറ്റിന് കോണ്‍ഗ്രസിനെയും ഇടതു പാര്ട്ടികളെയുമടക്കം കൂട്ടി താരം ഉറപ്പാക്കിയത് ഇന്നലെയാണ്. കഴിഞ്ഞ സെപ്റ്റംബര്‍ 27ന് കരൂരില്‍ വിജയ് നടത്തിയ റോഡ് ഷോയില്‍ 41 ആരാധകര്‍ ആള്‍ത്തിരക്കില്‍ വീണു മരിച്ച ദുരന്തമോ ഭാര്യ സംഗീത സോമലിംഗവുമായുള്ള വിവാഹമോചനക്കേസോ താരത്തിനെതിരേ തിരിഞ്ഞുകുത്താന്‍ തമിഴര്‍ക്കു നിമിത്തമായില്ല. തമിഴ് ജനതയെ മോഹിച്ചുകൊതിപ്പിക്കും വിധമുള്ള വാഗ്ദാന പത്രികയാണ് ഇലക്ഷനില്‍ വിജയ് പുറത്തിറക്കിയത്.
60 വയസില്‍ താഴെയുള്ള വീട്ടമ്മമാര്‍ക്ക് പ്രതിമാസം 2,500 രൂപ സഹായം, എല്ലാ കുടുംബങ്ങള്‍ക്കും വര്‍ഷത്തില്‍ ആറ് സൗജന്യ എല്‍പിജി സിലിണ്ടറുകള്‍, സാമ്പത്തികമായി പിന്നാക്കമുള്ള കുടുംബങ്ങളിലെ വധുക്കള്‍ക്ക് ഒരു പവന് സ്വര്‍ണവും പട്ടുസാരിയും എന്നിങ്ങനെ നീളുന്നു വിജയ് മുന്നോട്ടുവച്ച ഓഫറുകള്‍. ആരാധ്യതാരം തങ്ങളെ ഭരിച്ചാല്‍ മതിയെന്ന അതിയായ ആഗ്രഹത്തില്‍ ദ്രാവിഡ പാര്‍ട്ടികളെ തള്ളി ടിവികെയിയുടെ ചിഹ്നമായ വിസിലില്‍ ജനം കുത്തി. ഫലം വന്നപ്പോള്‍ തമിഴകത്ത് ഉദയസൂര്യനും രണ്ടിലയും ശോഭിച്ചില്ല.
സൂപ്പര്‍ സ്റ്റാറായിരിക്കെ തന്ത്രപരമായ രാഷ്ട്രീയ കരുനീക്കത്തിലായിരുന്നു ഏറെക്കാലമായി വിജയ്. 2009ല്‍ വിജയ് മക്കള്‍ ഇയക്കം എന്ന ആരാധക സംഘടനയുണ്ടാക്കി ഭക്ഷണം, നിയമസഹായം, സ്കോളര്‍ഷിപ്പ് എന്നിവയൊക്കെ നല്കി തമിഴരെ കൈയിലെടുത്തു.
കടലിരമ്പല്പോലെ ആരാധകര്‍ അണിനിരക്കുന്ന കാലം വന്നപ്പോള്‍ 2024 ഫെബ്രുവരി രണ്ടിനായിരുന്നു ടിവികെ എന്ന പാര്‍ട്ടിയുടെ പ്രഖ്യാപനം. പിറപ്പൊക്കും എല്ലാ ഉയിര്‍ക്കും (ജനനം കൊണ്ട് എല്ലാവരും തുല്യരാണ്) എന്നതാണ് മുദ്രാവാക്യം. സുതാര്യവും വിവേചനമില്ലാത്തതും അഴിമതിരഹിതവുമായ ഭരണം എന്നതാണ് പാര്‍ട്ടിയുടെ ലക്ഷ്യം. 2024 ലോക് സഭാ തെരഞ്ഞെടുപ്പില്‍ ടിവികെ മത്സര രംഗത്തുനിന്ന് മാറിനിന്നു. ഇതിനുശേഷം വന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒന്നാം കക്ഷിയായി ഭരണം പിടിച്ചു.
ശരാശരി കുടുംബ പശ്ചാത്തലത്തില്‍നിന്നാണ് താരനായകന്റെ വരവ്. അച്ഛന് സംവിധായകനും നിര്‍മാതാവുമായ ചന്ദ്രശേഖറും അമ്മ ഗായിക ശോഭയും. വെട്രി എന്ന സിനിമയില്‍ ബാലതാരമായാണ് അഭിനയ രംഗത്തെത്തുന്നത്. 1992ല്‍ പിതാവ് ചന്ദ്രശേഖര്‍ നിര്‍മിച്ച നാളൈ തീര്‍പ്പ് ചിത്രത്തിലൂടെ നായകനായി. ആ സിനിമ നഷ്ടത്തില്‍ കലാശിച്ചെങ്കിലും സിനിമാലോകത്ത് പിന്നീട് വിജയ് വന്‍ വിജയമായി.
ചെന്നൈ ഫാത്തിമ സ്കൂളിലും വിരുഗംബാക്കം ബാലലോക സ്കൂളിലുമായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. ചെന്നൈ ലെയോള കോളജില്‍നിന്ന് വിഷ്വല്‍ കമ്യൂണിക്കേഷനില്‍ ബിരുദം പഠനം തുടങ്ങിയെങ്കിലും അഭിനയ കമ്പത്തില്‍ പഠനം നിർത്തി. തുടക്കത്തില്‍ റൊമാന്റിക് ഹീറോയും പിന്നീട് ആക്ഷന്‍ ഹീറോയുമായിരുന്നു.
1996ല്‍ വിക്രമന് സംവിധാനം ചെയ്ത പൂവേ ഉനക്കാകെ എന്ന ചിത്രം വിജയ്യെ കുടുംബപ്രേക്ഷകര്‍ക്കിടയില്‍ പ്രിയങ്കരനാക്കി. പിന്നീട് ലൗവ് ടുഡേ, തുളളാത മനവും തുളളും, ഖുഷി തുടങ്ങിയ ചിത്രങ്ങള്‍ മുന്‍നിര നായക നിരയിലേക്ക് ഉയര്‍ത്തി.
ബ്രിട്ടണില്‍ ജനിച്ചു വളര്‍ന്ന ശ്രീലങ്കന്‍ തമിഴ് വംശജയും താരത്തിന്റെ ആരാധകയുമായിരുന്ന സംഗീത സോമലിംഗത്തെ വിജയ് 1999ല്‍ വിവാഹം ചെയ്തു. 1996ല്‍ പുറത്തിറങ്ങിയ പൂവേ ഉനക്കാകെ എന്ന ചിത്രത്തിന്റെ വിജയത്തിന് ആശംസകള്‍ അറിയിക്കാന്‍ യുകെയില്‍നിന്ന് ചെന്നൈയിലെത്തിയതാണ് സംഗീത.
ആ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഇരുവരും അടുപ്പത്തിലായത്. ജേസണ്‍ സഞ്ജയ്, ദിവ്യ സാഷ എന്നിവരാണ് മക്കള്‍. ഗായകനെന്ന നിലയിലും വിജയ് തമിഴകത്ത് ആരാധ്യനായി. രസികന്‍ എന്ന ചിത്രത്തില്‍ ചിത്രയ്ക്കൊപ്പം ബംബായ് സിറ്റി സിക്ക... എന്ന ഗാനവും സച്ചിന് എന്ന ചിത്രത്തിലെ പാട്ടുകളും ഹിറ്റായി.
വിജയിയുടെ ജനപ്രീതി തമിഴ്നാട്ടില്‍ മാത്രം ഒതുങ്ങുന്നതല്ല. കേരളം, കര്‍ണാടക, ശ്രീലങ്ക, മലേഷ്യ, യൂറോപ്പ്, പശ്ചിമേഷ്യ എന്നിവിടങ്ങളിലെല്ലാം സൂപ്പര്‍ താരത്തിന് ആരാധക വലയമുണ്ട്.